കോന്നി : കേരളത്തിലെ എല്ലാ വകുപ്പുകളും ഇടതുപക്ഷ സർക്കാരിന്റെ കീഴിൽ ജനകീയമാകുമ്പോൾ കാട്ടാളൻമാരുടെ സംഘമായി വനം വകുപ്പ് മാറുകയാണെന്ന് സി ഐ റ്റി യു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് പറഞ്ഞു. അകാരണമായി കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ തൊഴിലാളികളെ പിരിച്ചു വിടുന്നതിന് എതിരെ സംയുക്ത ട്രെഡ് യൂണിയന്റെ നേതൃത്വത്തിൽ കോന്നി ഡി എഫ് ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനമേഖലയിൽ താമസിക്കുന്ന ആളുകളുടെ ഉന്നമനത്തിനു വേണ്ടിയാണ് ഈ തൊഴിലാളികൾക്ക് ജോലി നൽകിയത്.
കേരളത്തിലെ എല്ലാ വകുപ്പുകളും ഇടതുപക്ഷ സർക്കാരിന്റെ കീഴിൽ ജനകീയമാകുമ്പോൾ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം ഇത് കാട്ടാളൻമാരുടെ സംഘടനയായി മാറിക്കൊണ്ടിരിക്കുകയാണ്. അഴിമതിക്കാരായ ഒരുകൂട്ടം വനം വകുപ്പ് ഉദ്യോഗസ്ഥർ ആണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. 25 കൊല്ലം മുൻപ് ഉണ്ടാക്കിയ നിയമങ്ങൾ വെച്ചാണ് ഇപ്പോഴും ഈ വകുപ്പ് പ്രവർത്തിക്കുന്നത്. ഐ എ എസ് ഒ ഐ പി എസ് ഒ ഐ എഫ് എസ് ഒ പോലെയുള്ള ഏത് സർവീസിൽ ഇരിക്കുന്ന ആളുകൾ ആണെങ്കിലും പൊതുജനങ്ങൾക്ക് വേണ്ടി ആയിരിക്കണം പ്രവർത്തിക്കേണ്ടത്. ധാർഷ്ട്യമായ മനോഭാവത്തോടെ ആണ് വനം വകുപ്പിലെ പല ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നത്.
വട്ട പൂജ്യമാണ് കേരളത്തിലെ പല വനം വകുപ്പ് ഉദ്യോഗസ്ഥരും. 60 വയസ് കഴിഞ്ഞവരെ പിരിച്ചുവിടും എന്ന വനം വകുപ്പ് തീരുമാനം അംഗീകരിക്കുവാൻ കഴിയുന്നതല്ല. ഈ മാസം 21 ന് മുൻപ് ഈ വിഷയത്തിൽ പരിഹാരം കാണുകയും ഇക്കോ ടൂറിസം കേന്ദ്രവും കുട്ടവഞ്ചി സവാരി കേന്ദ്രവും തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തില്ലെങ്കിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സമര സമിതി കൺവീനർ മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ചെയർമാൻ സതീഷ് സ്വാഗതം ആശംസിച്ചു. എ ഐ റ്റി യു സി ജില്ലാ വൈസ് പ്രസിഡന്റ് പി ആർ ഗോപിനാഥൻ, ബി എം എസ് ജില്ലാ സെക്രട്ടറി സതീഷ് കുമാർ, ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡന്റ് ബിജു മാത്യു റ്റി, എ ആർ സ്വഭു, പ്രവീൺ പ്രസാദ്, വി കെ കൃഷ്ണൻ കുട്ടി, രാധാകൃഷ്ണൻ നായർ, രവി നന്ദവനം, തുടങ്ങിയവർ സംസാരിച്ചു.





























