പത്തനംതിട്ട : വന്യജീവികളുടെ ആക്രമണം മൂലം മരണം കേരളത്തിൽ തുടർക്കഥയാകുമ്പോൾ നോക്കുകുത്തിയായി വനംവകുപ്പ് മാറുന്നത് ജനങ്ങളോട് ഉള്ള കടുത്ത വെല്ലുവിളിയാണെന്ന് കെഡിപി പത്തനംതിട്ട ജില്ല കമ്മിറ്റി ആരോപിച്ചു. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം താൽകാലിക പരിഹാരം കാണാതെ വിഷയത്തിൽ ശാശ്വതമായ പരിഹാരമാണ് ഉണ്ടാകേണ്ടത് എന്നും ഭാരവാഹികള്‍ പറഞ്ഞു. കേരളത്തിലെ നഗര പ്രദേശത്തും ഗ്രാമപ്രദേശങ്ങളിലും വന്യജീവികൾ ആക്രമണം വ്യാപകമാകുന്നു. എന്നിട്ടും വനംവകുപ്പും സർക്കാരും മൗനം തുടരുകയാണ്. ജില്ലയിൽ ദിനംതോറും വന്യജീവികളുടെ ആക്രമണവും കൃഷി നശിപ്പിക്കലും തുടർക്കഥയാകുകയാണ്. ലക്ഷങ്ങൾ ലോൺ എടുത്ത് കൃഷി ചെയ്യുന്നവർ കടക്കെണിയിലാണ്.
മലയോര ജില്ലയെ സർക്കാർ കണ്ടില്ല എന്ന് നടിക്കുന്നത് അവസാനിപ്പിക്കണമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ബാബു വെമ്മേലി അദ്ധ്യഷത വഹിച്ചു. സംസ്ഥാന നിർവാഹ സമിതി അംഗം സണ്ണി ചെറുകര, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. മാത്യു ജോർജ്, കേരള ഡെമോക്രാറ്റിക് യൂത്ത് ഫോറം പത്തനംതിട്ട ജില്ല പ്രസിഡണ്ട് അനീഷ് തോമസ്, കേരള ഡെമോക്രാറ്റിക് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ പ്രസാദ് മാത്യു, ഷിജിമോൾ മാത്യു, നിയോജകമണ്ഡലം പ്രസിഡണ്ട് എം. പി മാത്യു, സെക്രട്ടറി നിതിൻ കൃഷ്ണൻ, ജില്ല ട്രഷറർ റജി മല്ലപ്പള്ളി, സദാശിവൻ, പൊന്നമ്മ കൂനംമാവുങ്കൽ എന്നിവർ പ്രസംഗിച്ചു.






























