കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ലഭിക്കുന്ന വരുമാനം പുറത്തുവിടാതെ വനം വകുപ്പ്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ തുടക്കം മുതൽ തന്നെ വരുമാനം മാധ്യമങ്ങൾ വഴി പുറത്ത് വിടാറുണ്ടായിരുന്നു എങ്കിലും ഇനി മുതൽ ഇത്തരത്തിൽ കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ലഭിക്കുന്ന വരുമാനം പുറത്ത് അറിയേണ്ടാ എന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ജീവനക്കാർക്ക് നിർദേശം നൽകിയതായാണ് അറിയുവാൻ കഴിയുന്നത്. ക്രിസ്തുമസ്, പുതുവത്സര ദിനങ്ങളിൽ അടക്കം മികച്ച വരുമാനം ലഭിച്ചിരുന്നു എങ്കിലും ഈ കണക്കുകൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. മാത്രമല്ല മാസത്തിൽ ലക്ഷങ്ങൾ വരുമാനം ലഭിക്കുന്നുണ്ട് എങ്കിലും കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനും ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം.
നൂറുകണക്കിന് സഞ്ചാരികൾ ദിവസവും എത്തുന്ന സ്ഥലത്ത് ശൗചാലയം പോലും പൊട്ടിഒഴുകുന്നതായും പറയുന്നു. വന വികാസ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല എലിമുള്ളുംപ്ലാക്കൽ വന സംരക്ഷണ സമിതിയ്ക്കാണ്. വർഷങ്ങളായി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ മികച്ച വരുമാനം ലഭിച്ചിരുന്നു എങ്കിലും യാതൊരു പുനരുധാരണ പ്രവർത്തനങ്ങളും ഇവിടെ നടപ്പാക്കിയിട്ടില്ല എന്നതാണ് പ്രധാന കാര്യം. ലക്ഷ കണക്കിന് രൂപ വരുമാനം ലഭിക്കുന്ന സ്ഥാപനത്തിൽ ലഭിക്കുന്ന വരുമാനത്തിന്റെ കണക്ക് പൊതുജനങ്ങളിൽ നിന്ന് മറച്ചു വെക്കുന്നതിലും ദുരൂഹത ഉയരുന്നുണ്ട്.





























