കേളകം : കണ്ണൂർ ആറളം ഫാമിൽ വനംവകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീമിന്റെ വാഹനം കാട്ടാന ആക്രമിച്ച് മറിച്ചിട്ടു. ശനിയാഴ്ച പുലർച്ചെ പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു സംഭവം. സ്ഥിരം ആക്രമണ സ്വഭാവം കാണിക്കുന്ന മോഴയാനയാണ് വാഹനത്തിന് നേരെ പാഞ്ഞെത്തി ആക്രമണം നടത്തിയത്. ആനയുടെ അതിശക്തമായ ഇടിയിൽ വാഹനം മറിയുകയും അതിലുണ്ടായിരുന്ന അഞ്ചു വനംവകുപ്പ് ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുകയും ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ അനീഷ് എന്ന യുവാവ് ഈ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അനീഷിന്റെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആറളത്ത് കഴിഞ്ഞ 12 വർഷത്തിനിടെ കാട്ടാനക്കലിയിൽ 15 പേരുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ കൂടുതൽ സംഭവങ്ങളിലും കൊലയാളിയായത് കെ.എം –1 (കണ്ണൂർ മോഴ 1) എന്ന മോഴയാനയെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ആറളത്തെ മോഴയാന അപകടകാരിയാണെന്നും ആറളം ഫാം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പത്തോളം പേരുടെ മരണത്തിന് കാരണമായത് ഈ ആനയാണെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജി ഹൈകോടതിയിൽ നിലനിൽക്കെയാണ് വീണ്ടും ആക്രമണമുണ്ടായത്. എന്നാൽ, ഈ ആന മനുഷ്യർക്കെതിരെ ആക്രമണം നടത്തിയതിന് വ്യക്തമായ തെളിവില്ലെന്ന നിലപാടാണ് വനംവകുപ്പ് കോടതിയിൽ സ്വീകരിച്ചത്. തുടർന്ന് ആനയെ നിരന്തരം നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി വനംവകുപ്പിന് നിർദ്ദേശം നൽകിയിരിക്കയാണ്.





























