ചെന്നൈ : പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജ് ചെന്നൈയില്‍ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഹാസ്യം, കുടുംബ ബന്ധങ്ങൾ, പ്രണയം, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ എന്നിവ കോർത്തിണക്കുന്നതിൽ അദ്ദേഹം പ്രത്യേക വൈദഗ്ധ്യം പുലർത്തിയിരുന്നു. മധ്യവർഗ ജീവിതത്തെയും അവരുടെ ദൈനംദിന പ്രശ്നങ്ങളെയും ലളിതമായും എന്നാൽ രസകരമായും അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ബുദ്ധിപരമായ തിരക്കഥകളും അവിസ്മരണീയമായ സംഭാഷണങ്ങളും അദ്ദേഹത്തിന്റെ സിനിമകളെ ജനപ്രിയമാക്കി.
1979-ൽ പുറത്തിറങ്ങിയ ‘സുവരില്ലാത ചിത്രങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ‘മൗന ഗീതങ്ങൾ’, ‘അന്ത ഏഴ് നാട്കൾ’, ‘ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്’, ‘മുന്താണൈ മുടിച്ച്’, ‘ചിന്ന വീട്’, ‘എങ്ക ചിന്ന രാസ’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. അഭിനയരംഗത്തും തന്റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചു. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ എത്തിയ ഭാഗ്യരാജിന്റെ മരണം തമിഴ് ചലച്ചിത്ര ലോകത്തിന് വലിയൊരു ആഘാതമായി മാറിയിരിക്കുകയാണ്. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു. പ്രശസ്ത നടിയും മലയാളിയുമായ പൂർണ്ണിമ ജയറാം ആണ് അദ്ദേഹത്തിന്റെ ഭാര്യ. തമിഴ് നടൻ ശന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജും മക്കളാണ്.






























