തിരുവനന്തപുരം : തോട്ടങ്ങളെ സ്വാഭാവിക വനമാക്കാന്‍ നടപടി പുരോഗമിക്കവെ, വനമേഖലകളില്‍ വിദേശീയ ഇനം വൃക്ഷത്തൈ നടീല്‍ വനംവകുപ്പ് അവസാനിപ്പിക്കുന്നു. 2018 മുതല്‍ ഈ നടപടികള്‍ക്ക് തുടക്കമിട്ടെങ്കിലും കാര്യക്ഷമമായിരുന്നില്ല. ഇത്തരം തോട്ടങ്ങള്‍ സ്വാഭാവിക വനവിസ്തൃതി കുറക്കുന്നെന്നും വന്യമൃഗങ്ങളുടെ ആവാസത്തിന് ഭീഷണിയാകുന്നെന്നും കണ്ടെത്തിയാണ് തീരുമാനം കര്‍ശനമാക്കുന്നത്. വനവിസ്തൃതി കുറയുന്നത് കാരണം കാട്ടാന ഉള്‍പ്പെടെ വന്യമൃഗങ്ങള്‍ ജനവാസമേഖലകളിലേക്ക് ചേക്കേറുന്നതായും വിലയിരുത്തുന്നു. തോട്ടങ്ങള്‍ സ്വാഭാവികവനമാക്കി മാറ്റുന്നതിനൊപ്പം കാട്ടാനകള്‍ ഉള്‍പ്പെടെ വന്യമൃഗങ്ങള്‍ക്ക് കൂടുതല്‍ ഭക്ഷണം, വെള്ളം എന്നിവ ഉറപ്പാക്കും. വനമേഖലകളില്‍ ഏതാണ്ട് 30,000 ത്തോളം ഹെക്ടറിലാണ് വിദേശീയ വൃക്ഷങ്ങള്‍ നട്ടത്. യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം, വാറ്റില്‍ എന്നീ ഇനങ്ങള്‍ വ്യവസായ ആവശ്യങ്ങള്‍ക്കായാണ് നട്ടത്. ഘട്ടംഘട്ടമായി ഇവ സ്വാഭാവികവനമാക്കും.
വനത്തിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന മഞ്ഞക്കൊന്ന, ലന്റാന, മൈക്കേനിയ തുടങ്ങിയ മരങ്ങര് നീക്കം ചെയ്യും. ഈ പ്രദേശങ്ങളില്‍ മണ്ണ് സംരക്ഷണം, ജലസംരക്ഷണം, ചെക്ക്ഡാം നിര്‍മാണം, കുളം നിര്‍മാണം, പുല്‍മേടുകളുടെയും ജലസ്രോതസുകളുടെ പുനരുദ്ധാരണം തുടങ്ങിയവ നടത്തും.വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. 620 കോടിയുടെ അഞ്ചുവര്‍ഷ പദ്ധതിക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. സംഘര്‍ഷം രൂക്ഷമായ 25 ടെറിട്ടോറിയല്‍ ഡിവിഷനുകളിലെയും 10 വൈല്‍ഡ് ലൈഫ് ഡിവിഷനുകളിലെയും പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 685 കിലോമീറ്റര്‍ സോളാര്‍ പവര്‍ ഹാങ്ങിങ് ഫെന്‍സ്, 132 കിലോമീറ്റര്‍ ആന കിടങ്ങ് എന്നിവ പുതുതായി നിര്‍മിക്കും. പത്തുവര്‍ഷത്തിനിടെ വന്യമൃഗ ആക്രമണം മൂലം 1088 പേര് മരിച്ചത് ഗൗരവമായി കണ്ടാണ് സ്വാഭാവിക വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള പുതിയ നീക്കങ്ങള്‍.





























