കോന്നി : അൻപത് വർഷത്തിന് മുകളിൽ പഴക്കമുള്ള കോന്നിയിലെ വനംവകുപ്പ് വെറ്റിനറി ഓഫീസ് കെട്ടിടം ജീർണാവസ്ഥയയിൽ. കേരളത്തിലെ ചീഫ് വെറ്റിനറി ഓഫീസ് ആയിരുന്നു കോന്നിയിലേത്. എന്നാൽ ഇത് പിന്നീട് മുത്തങ്ങയിലേക്ക് മാറ്റുകയും കോന്നിയിലേത് ഫോറെസ്റ്റ് വെറ്റിനറി ഓഫീസ് ആക്കി മാറ്റുകയും ആയിരുന്നു. കേരളത്തിൽ വിവിധ ജില്ലകളിൽ വരുന്ന വനംവകുപ്പ് വെറ്റിനറിയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കോന്നിയിൽ നിന്നായിരുന്നു ഡോക്ടർ പോയിരുന്നത്. കോന്നി വെറ്റിനറി ഓഫീസിൽ കടുവകളുടെ അടക്കം പോസ്റ്റ്മോർട്ടം ഈ അടുത്ത കാലത്ത് ചെയ്തിരുന്നു.
രണ്ട് മുറികൾ മാത്രമാണ് കോന്നി ഫോറെസ്റ്റ് വെറ്റിനറി ഓഫീസിന് ഉള്ളത്. ഓട് പാകിയ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസിന് സമീപം ആണ് വെറ്റിനറി ഓഫീസ് പ്രവർത്തിക്കുന്നത്. കോന്നി ആനതാവളത്തിന് ഉൾപ്പെടെ പ്രയോജനം ചെയ്യുന്ന ഈ ഓഫീസിൽ കോന്നി വനം ഡിവിഷനിൽ അസ്വഭാവിക നിലയിൽ ചാവുന്ന നിരവധി ജീവികളെയും കാട്ടാന അടക്കമുള്ളവയുടെ ജഡവും പോസ്റ്റ് മോർട്ടം നടത്തി വരുന്നുണ്ട്. ഓഫിസിന് മുകളിൽ കൂടി കാട് പടലങ്ങൾ പടർന്ന് ഇറങ്ങുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഓഫീസ് നവീകരിക്കാൻ നടപടിയില്ല. ഓഫീസിനുള്ളിൽ മഴകാലത്ത് നല്ല രീതിയിൽ ചോർച്ച അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ഓഫീസ് പുനർ നിർമിക്കാൻ അടിയന്തിര നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.





























