വിതുര: വനത്തിനുള്ളിൽ നിന്ന് മരം മുറിച്ചു കടത്തുന്നതിനായി വനംവകുപ്പ് പ്രകൃതിദത്ത തോട് നികത്തി താൽക്കാലിക റോഡ് നിർമിച്ചതായി പരാതി. കരിപ്പാലം കാരികുറുമ്പ് ആദിവാസി ഉന്നതിയിലാണ് പരിസ്ഥിതിക്കും പ്രാദേശിക ജനജീവിതത്തിനും ഭീഷണിയുയർത്തുന്ന ഈ നടപടി. കരമന നദിയിലേക്ക് ഒഴുകിയെത്തുന്ന പ്രധാന തോടാണ് മണ്ണും മരത്തടികളും നിരത്തി പൂർണ്ണമായും നികത്തിയിരിക്കുന്നത്. ഒരു മാസത്തിനകം വനത്തിനുള്ളിലെ മരംമുറി പൂർത്തിയാക്കണമെന്ന കരാറിന്റെ മറവിലാണ് വനംവകുപ്പിന്റെ ഈ നീക്കം. എന്നാൽ, തോട് അടഞ്ഞുകിടക്കുന്നത് വരാനിരിക്കുന്ന കടുത്ത മഴക്കാലത്ത് വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. ജലനിരപ്പ് ഉയരുന്നതോടെ കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും വെള്ളം കയറി വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
വർഷങ്ങളായി ഈ മേഖലയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോ ആവശ്യമായ വികസന പദ്ധതികളോ ഇതുവരെ ലഭ്യമായിട്ടില്ല. തോടിന് മറുകരയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പ്രധാന റോഡിലോ കവലകളിലോ എത്തണമെങ്കിൽ ഈ തോട് മുറിച്ചുകടക്കേണ്ടതുണ്ട്. ഇവിടെയൊരു പാലമോ കലുങ്കോ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമസഭകളിലും പഞ്ചായത്തിലും വനംവകുപ്പിലും പ്രദേശവാസികൾ നിരന്തരം നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.






























