തൃശ്ശൂർ : വിവാദ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് 14 കോടി രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് മാറ്റിയിട്ടുണ്ടെന്ന വനം വിജിലൻസ് റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. അങ്ങനെ ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിൽ വന്നിട്ടില്ല. ഓരോ വകുപ്പും പ്രത്യേകം പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സമഗ്ര അന്വേഷണം ആണ്. അതിന്റെ റിപ്പോര്‍ട്ട് വരട്ടെ എന്നും റവന്യു മന്ത്രി തൃശ്ശൂരിൽ പറഞ്ഞു.
സംസ്ഥാനത്ത് നടന്ന അനധികൃത മരംമുറിയുടെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് വനം വിജിലൻസ് സമര്‍പ്പിച്ചിട്ടുള്ളത്. 14 കോടിയുടെ മരങ്ങൾ മുറിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പട്ടയ റവന്യൂ ഭൂമിയിൽ നിന്നാണ് മരം മുറിച്ചത്. തേക്ക് മരങ്ങളാണ് കൂടുതൽ മുറിച്ചത്. പട്ടയ നിബന്ധങ്ങൾക്ക് വിരുദ്ധമായി മരം മുറിച്ച് കടത്തിയതെന്നും എട്ടര കോടിയുടെ മരം തിരിച്ചു പിടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതെ കുറിച്ചാണ് റവന്യു മന്ത്രിയുടെ പ്രതികരണം.