കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംഞ്ച്രാഞ്ച്. ഇറിഡിയം കൈവശംവെക്കാൻ അനുമതിയുണ്ടെന്ന തരത്തിൽ ഡിആർഡിഒയുടെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയതിനാണ് കേസ്. ഗവേഷകരുടെ വ്യാജ ഒപ്പും സീലും മോന്‍സന്‍ നിർമ്മിച്ചതായും ക്രൈംഞ്ച്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ കൂടുതൽ വിശദാംശങ്ങൾ തേടി ഡി.ആർ.ഡി.ഒ ക്ക് പ്രത്യേക അന്വേഷണ സംഘം കത്തയച്ചു. മോൺസണിനെതിരെ പുരാവസ്തു തട്ടിപ്പ് അടക്കം ഏഴ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒന്നര ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ തുറവൂര്‍ സ്വദേശി നല്‍കിയ പരാതിയിൽ ശനിയാഴ്ച മോൻസണിനെതിരെ കേസെടുത്തിരുന്നു. 2018 ജനുവരിയില്‍ തുറവൂരിലെ ഒരു കച്ചവടക്കാരൻ വഴി കൈമാറിയ പണം ഒരു വര്‍ഷം കഴിഞ്ഞിട്ടും തിരികെ തന്നില്ലെന്നാണ് പരാതി.
ടിവി സംസ്കാര ചാനല്‍ സ്വന്തമാക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ ഒന്നാംപ്രതി ഹരിപ്രസാദിന് മോന്സൺ അയച്ച ഫോണ്‍ സന്ദേശങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ചാനല്‍ വാങ്ങാനായി പത്ത് ലക്ഷം രൂപ സ്ഥാപക എം.ഡി ഹരിപ്രസാദിന് കൈമാറിയതിന്റെ ബാങ്ക് രേഖകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഉടമകളറിയാതെ ചാനല്‍ ഷെയറുകളിൽ നിന്നായി ഒന്നരക്കോടി രൂപ തട്ടിയെന്നാണ് കേസ്. സിഗ്നേച്ചര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എംഡി ബാബു മാധവാണ് പരാതിക്കാരന്.