ലക്‌നൗ : ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ കല്യാണ്‍ സിംഗ് അന്തരിച്ചു. 89 വയസ്സായിരുന്നു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച കല്യാണ്‍ സിംഗായിരുന്നു ബാബറിമസ്ജിദ് തകര്‍ക്കുമ്പോള്‍ യുപി മുഖ്യമന്ത്രി. കല്യാണ്‍ സിംഗിന്റെ മരണത്തെ തുടര്‍ന്ന് യുപിയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം.അന്തിമ കര്‍മങ്ങള്‍ 23 ന് നടത്തുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
കഴിഞ്ഞ മാസമാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കല്യാണ്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തിലെ അണുബാധയെയും ഓര്‍മ്മക്കുറവിനെയും തുടര്‍ന്ന് ജൂലൈ നാലിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കല്യാണ്‍ സിംഗിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും വഷളാകുകയായിരുന്നു. യു.പിയിലെ അത്രൗലിയില്‍ 1932 ജനുവരി അഞ്ചിനാണ് കല്യാണ്‍ സിംഗിന്റെ ജനനം. രണ്ടുതവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും 2014 മുതല്‍ 2019 വരെ രാജസ്ഥാന്‍ ഗവര്‍ണറായും കല്യാണ്‍ സിംഗ് പ്രവര്‍ത്തിച്ചിരുന്നു. 1991 ലാണ് കല്യാണ്‍ സിംഗ് ആദ്യമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്.
1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് കല്യാണ്‍ സിംഗ് ആയിരുന്നു മുഖ്യമന്ത്രി. 1997 ല്‍ വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തിലെത്തി. 1999 ല്‍ ബി.ജെ.പി വിട്ട കല്യാണ്‍ സിംഗ് 2004 ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2004 ല്‍ ബുലന്ദേശ്വറില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു.
2009 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി വിട്ട കല്യാണ്‍ സിംഗ്, 2014 ലാണ് ബി.ജെ.പിയില്‍ തിരിച്ചെത്തിയത്. കല്യാണ്‍ സിംഗിന്റെ മരണത്തെ തുടര്‍ന്ന് യുപിയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 23 ന് വൈകിട്ട് നറോറയിലെ ഗംഗാ തീരത്ത് അന്തിമ കര്‍മങ്ങള്‍ നിര്‍വഹിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.