മുംബൈ : ഓൺലൈൻ തട്ടിപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് 1.14 ലക്ഷം രൂപ നഷ്ടമായി. എങ്കിലും ബാദ്ര പോലീസിന്റെ സഹായത്തോടെ നഷ്ടമായ തുക താരത്തിന് തിരികെ ലഭിക്കുകയും ചെയ്തു. കെ.വൈ.സി വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് പറഞ്ഞ് ബാങ്ക് എക്സിക്യുട്ടീവ് എന്ന വ്യാജേന കാംബ്ലിയ സമീപിച്ച ഒരാളാണ് തട്ടിപ്പ് നടത്തിയത്.
ഫോണിൽ ബന്ധപ്പെട്ട ഇയാൾക്ക് കാംബ്ലി തന്റെ കെ.വൈ.സി വിവരങ്ങൾ നൽകുകയും ചെയ്തു. ഫോണിൽ ബന്ധപ്പെട്ടയാൾ പറഞ്ഞതനുസരിച്ച് എനി ഡെസ്ക് എന്ന ആപ്ലിക്കേഷൻ താരം ഡൗൺലോഡ് ചെയ്തു. ഇതോടെ തട്ടിപ്പുകാരന് കാംബ്ലിയുടെ അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുകയായിരുന്നു. പിന്നാലെ 1.14 ലക്ഷം രൂപ വിവിധ തവണകളായി ഇയാൾ പിൻവലിച്ചു.
ഒടുവിൽ വിളിക്കുന്നയാളിന്റെ കാര്യത്തിൽ സംശയം തോന്നിയ കാംബ്ലി ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്.
പിന്നാലെ ബാദ്ര പോലീസിൽ പരാതിപ്പെടുകയും ചെയ്തു. ബാദ്ര പോലീസിന്റെ സൈബർ ടീമിന്റെ ഇടപെടലിനെ തുടർന്ന് താരത്തിന് നഷ്ടമായ പണം തിരികെ ലഭിക്കുകയായിരുന്നു.