ഡല്‍ഹി : ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ചുള്ള അന്വേഷണത്തിനായി റഷ്യന്‍ സംഘം എത്തുന്നു. ഫ്ലൈറ്റ് ഡേറ്റാ റെക്കോര്‍ഡറില്‍ നിന്ന് വിവരങ്ങള്‍ വീണ്ടെടുക്കാനാണ് ഹെലികോപ്റ്ററുടെ നിര്‍മാതാക്കളായ റഷ്യന്‍ കമ്പനിയുടെ സഹായം തേടുന്നത്. ഹെലികോപ്റ്റര്‍ തകര്‍ച്ചയെ കുറിച്ച് അന്വേഷണം നടത്തുന്ന വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ് തുടര്‍ച്ചയായ രണ്ടാം ദിവസവും അപകട സ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരോടുള്ള ആദരസൂചകമായി നീലഗിരി ജില്ലയില്‍ കടകളടച്ച് പകല്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
റഷ്യന്‍ നിര്‍മിത മി 17-വി-അഞ്ച് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണാണ് സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തടക്കം 13 പേര്‍ കൊല്ലപ്പെട്ടത്. റഷ്യയിലെ കാസന്‍ ഹെലികോപ്റ്റേഴ്സാണ് ഇവയുടെ നിര്‍മാണം. കത്തിയമര്‍ന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഡേറ്റാ റെക്കോര്‍ഡര്‍ ഇന്നലെ കണ്ടെടുത്തിരുന്നു. ഇത് പിന്നീട് ബംഗളുരുവിലെ വ്യോമസേന കേന്ദ്രത്തിലെത്തിച്ചു പരിശോധന തുടങ്ങി. റെക്കോര്‍ഡറിലുള്ള വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനു തടസം നേരിട്ടാല്‍ റഷ്യന്‍ വിദഗ്ധരെ വിളിച്ചു വരുത്തും.





























