തിരുവനന്തപുരം: അദാനിയുടെ ഓഹരി കൈമാറ്റ വിഷയത്തിൽ പ്രതികരണവുമായി മുൻതുറമുഖ മന്ത്രി വിഎൻ വാസവൻ. ഇതിൽ ദുരൂഹതകൾ ഏറെയുണ്ടെന്നും മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് എങ്ങനെ പറയുമെന്നും വി എൻ വാസവൻ ചോദിച്ചു. അദാനി ഗ്രൂപ്പുമായി എന്തിനാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നതെന്നും അദ്ദേഹം ചോദിച്ചു.വിഴിഞ്ഞം തുറമുഖം ഇടത് സർക്കാരിന്റെ പ്രയത്നത്തിന്റെ ഫലമാണെന്നും പ്രതീക്ഷിച്ചതിലേറെ നേട്ടത്തിലാണിപ്പോൾ എന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തിന്റെ നേട്ടം കണ്ട് എംഎസ് സി 49% ഓഹരി വാങ്ങിയെന്ന് അറിഞ്ഞെന്നും ഈ വിഷയത്തിലെ മുഖ്യമന്ത്രിയുടെ വാദം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.തുറമുഖത്തിന്റെ ഓഹരി വിൽക്കമെണെങ്കിൽ സർക്കാർ അനുമതി വേണം എന്നാണ് വ്യവസ്ഥയെന്നും എന്നിട്ട് അറിഞ്ഞില്ലെന്ന് പറയുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
സുരക്ഷ, ധനനഷ്ടം തുടങ്ങീ കാര്യങ്ങളിൽ സർക്കാർ ഗൗരവത്തിൽ എടുത്തില്ലെന്നും ഒരു പഠനം നടത്താതെയാണ് സർക്കാർ നീക്കമെന്നും അദ്ദേഹം വിമർശിച്ചു.ഇത് ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടാണെന്നും ദുരൂഹതകൾ ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നേരത്തേ തന്നെ ഇക്കാര്യത്തിൽ അദാനിയുമായി ചർച്ച നടത്തിയിരുന്നു എന്നാണ് മനസ്സിലാകുന്നതെന്നും മുതലാളിത്ത വർഗം തുറമുഖത്തിന് മേലേ വട്ടമിട്ടു പറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഓഹരി വാങ്ങാൻ സർക്കാർ അനുമതി എന്ന വ്യവസ്ഥ എങ്ങനെ മറികടന്നു എന്ന് അന്വേഷിക്കണമെന്നും വാസവൻ പറഞ്ഞു. സർക്കാർ അറിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ വാദം ദുരൂഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.





























