ചെങ്ങന്നൂർ : ചെങ്ങന്നൂരിലെ റവന്യൂ ഓഫീസുകൾ ഒറ്റക്കുടകീഴിലാക്കുന്ന റവന്യൂ ടവറിന്റെ (മിനി സിവിൽ സ്റ്റേഷൻ അനക്സ്) നിർമാണത്തിന് 14-നു ശിലയിടും. രാവിലെ 11-ന് മന്ത്രി കെ. രാജനാണ് ഉദ്ഘാടനം നിർവഹിക്കുക. എൻജിനിയറിങ് കോളേജിനു സമീപത്തെ പഴയ താലൂക്ക് ഓഫീസ് സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് കെട്ടിടസമുച്ചയം ഉയരുന്നത്. 21 കോടി ചെലവഴിച്ച് അഞ്ചു നിലകളിലാണ് ടവർ നിർമിക്കുന്നത്.
5261.95 ചതുരശ്രമീറ്ററാണ് കെട്ടിടത്തിന്റെ വിസ്തീർണം. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ആർഡിഒ ഓഫീസ് എന്നിവ റവന്യൂ ടവറിലുണ്ടാകും.
മറ്റുചില സർക്കാർ ഓഫീസുകളും പുതിയ കെട്ടിടസമുച്ചയത്തിലേക്കു മാറ്റിയേക്കും. റവന്യൂ ഓഫീസുകൾ ഒരേ കെട്ടിടസമുച്ചയത്തിൽ വരുന്നത് പൊതുജനങ്ങൾക്കു സഹായകരമാകും.
എല്ലാ ഓഫീസുകൾക്കും വിശാലമായ സൗകര്യമാണ് ഒരുക്കുന്നത്. മരാമത്ത് (കെട്ടിടം) വിഭാഗത്തിനാണ് നിർമാണച്ചുമതല. റവന്യൂ ഓഫീസുകൾ ഒരു കെട്ടിടത്തിൽ വേണമെന്ന മന്ത്രി സജി ചെറിയാന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ ടവർ നിർമിക്കുന്നത്.






























