കാസർകോട് : ഹണിട്രാപ്പ് കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. മേൽപ്പറമ്പ് സ്വദേശി ഉമർ, ഭാര്യ ഫാത്തിമ, പയ്യന്നൂർ സ്വദേശി ഇഖ്ബാൽ, സാജിത എന്നിവരെയാണ് ഹൊസ്ദുർഗ് പോലീസ് പിടികൂടിയത്. കൊച്ചി സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്തെന്ന പരാതിയിലാണ് നാലുപേരും പിടിയിലായത്. ഇതിൽ സാജിത നേരത്തെയും സമാനകേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു.
കൊച്ചി കടവന്ത്ര സ്വദേശിയാണ് നാലംഗസംഘത്തിന്റെ തട്ടിപ്പിനിരയായത്. സാജിതയാണ് ഇയാളുമായി മൊബൈൽ ഫോണിലൂടെ പരിചയം സ്ഥാപിച്ചത്. തുടർന്ന് ഓഗസ്റ്റ് രണ്ടാം തീയതി കൊച്ചി സ്വദേശിയെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവെച്ച് ഇവരുടെ കിടപ്പറരംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത്.
കിടപ്പറരംഗങ്ങൾ പുറത്തുവിടാതിരിക്കാൻ ലക്ഷങ്ങളാണ് പ്രതികൾ ആവശ്യപ്പെട്ടത്. തുടർന്ന് 3.75 ലക്ഷം രൂപയും ഏഴരപ്പവൻ സ്വർണവും പരാതിക്കാരൻ നൽകി. ഇതിനുശേഷവും പ്രതികൾ പണം ആവശ്യപ്പെട്ടതോടെ കൊച്ചി സ്വദേശി പോലീസിനെ സമീപിക്കുകയായിരുന്നു. അറസ്റ്റിലായ സാജിത നേരത്തെയും ഹണിട്രാപ്പ് കേസിൽ ഉൾപ്പെട്ടതായാണ് പോലീസ് നൽകുന്നവിവരം.സംഘത്തിൽ കൂടുതൽപേരുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.