തിരുവനന്തപുരം : സംസ്ഥാനത്തെ ആശാവർക്കർമാർക്ക് ഓണറേറിയവും ഇൻസെന്റീവും ലഭിച്ചിട്ട് നാലുമാസം പിന്നിടുന്നു. രണ്ടുമാസത്തെ കുടിശ്ശിക നൽകാൻ ധനവകുപ്പ് പണം അനുവദിച്ചെങ്കിലും അത് ഉത്തരവിൽ മാത്രമായി ഒതുങ്ങിയെന്നും ആശാവർക്കർമാർ ആരോപിക്കുന്നു. കുടിശിക തുക ഉടൻ നൽകണമെന്ന ആവശ്യവുമായി ആശാവർക്കർമാർ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിന് മുന്നിൽ സമരം നടത്തി. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള നാലു മാസത്തെ ഓണറേറിയവും ഇൻസെന്റീവുമാണ് ഇരുപത്തിയാറായിരത്തിലധികം വരുന്ന കേരളത്തിലെ ആശാവർക്കർമാർക്ക് കുടിശ്ശികയായി സർക്കാർ നൽകാനുള്ളത്.
ഈ തുക ഉടൻ നൽകണമെന്നും,എല്ലാ മാസവും അഞ്ചിന് തന്നെ ശമ്പളം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. നിലവിൽ ഇൻസെന്റീവ് ആയി ലഭിക്കുന്ന 6000 രൂപവർദ്ധിപ്പിച്ച് 7000 ആയി ഉയർത്തും എന്ന് പറഞ്ഞെങ്കിലും അതിലും തീരുമാനം ഉണ്ടായില്ല. ക്രിസ്മസിന് മുമ്പ് ആശാ വർക്കർമാരുടെ രണ്ട് മാസത്തെ കുടിശ്ശിക ഉൾപ്പെടുത്തി മുടങ്ങിക്കിടക്കുന്ന ശമ്പളം നൽകാൻ സംസ്ഥാന ധനവകുപ്പ് 26.11 കോടി രൂപ അനുവദിച്ചിരുന്നു.





























