തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ഗതാഗത മന്ത്രി സി.പി. ജോണിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. പദ്ധതിയുടെ സാമ്പത്തിക ആഘാതം പഠിക്കാനും കൃത്യമായ ഒരു ഫിനാൻഷ്യൽ റോഡ് മാപ്പ് തയ്യാറാക്കാനുമാണ് ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി എംഡിയും പങ്കെടുക്കുന്ന ഈ യോഗം ലക്ഷ്യമിടുന്നത്. നിലവിൽ കെഎസ്ആർടിസിയുടെ ശമ്പള വിതരണത്തിനും മെയിന്റനൻസിനുമായി സർക്കാർ നൽകുന്ന 120 കോടി രൂപയ്ക്ക് പുറമെ, സ്ത്രീകളുടെ ടിക്കറ്റ് വരുമാനം നിലയ്ക്കുന്നതോടെ പ്രതിമാസം 60 കോടി രൂപയുടെ അധിക ബാധ്യത കൂടി ഉണ്ടാകുമെന്ന് ഗതാഗത സെക്രട്ടറി വിലയിരുത്തി.
പദ്ധതി പ്രായോഗികമാക്കാൻ ചില നിയന്ത്രണങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ട്. അന്തർജില്ലാ യാത്രകൾ ഒഴിവാക്കി ജില്ലകൾക്കുള്ളിൽ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്തുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മാത്രം ആനുകൂല്യം നൽകുക, അല്ലെങ്കിൽ പ്രത്യേക പ്രായപരിധി നിശ്ചയിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കെഎസ്ആർടിസി നടത്തിയ ജെൻഡർ കണക്കെടുപ്പ് പ്രകാരം യാത്രക്കാരിൽ 45 ശതമാനം സ്ത്രീകൾ റിസർവേഷനിലൂടെയും 55 ശതമാനം സ്ത്രീകൾ റിസർവേഷൻ ഇല്ലാതെയും യാത്ര ചെയ്യുന്നവരാണ്. ഈ വലിയ വിഭാഗത്തിൽ നിന്നുള്ള വരുമാനം നിലയ്ക്കുന്നത് കെഎസ്ആർടിസിയെ എങ്ങനെ ബാധിക്കുമെന്നത് ഗൗരവകരമായ ചോദ്യമാണ്. പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ സ്വകാര്യ ബസ് ഉടമകൾ സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇവരുമായി ചർച്ച നടത്താൻ സർക്കാർ പ്രത്യേക യോഗം വിളിക്കുമെന്നും സൂചനയുണ്ട്.






























