തിരുവനന്തപുരം : വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി ജൂൺ 15 മുതൽ നടപ്പിലാക്കുന്ന ഈ പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. പദ്ധതി മൂലം കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടം സർക്കാർ തന്നെ പരിഹരിക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. നിലവിൽ കെഎസ്ആർടിസിയിലെ ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകുന്നത് സർക്കാർ ഫണ്ട് ഉപയോഗിച്ചാണെന്നിരിക്കെ പുതിയ തീരുമാനം വരുമാനത്തിൽ വലിയ കുറവുണ്ടാക്കുമെന്ന് മുന്നണി ചൂണ്ടിക്കാട്ടി.
പദ്ധതി നടപ്പിലാക്കുമ്പോൾ പ്രതിമാസം ഏകദേശം 90 കോടി മുതൽ 100 കോടി രൂപ വരെ വരുമാന നഷ്ടം ഉണ്ടായേക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ കെഎസ്ആർടിസിക്ക് വരുന്ന അധിക ബാധ്യത സർക്കാർ തന്നെ നൽകണമെന്നും ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള ഉറപ്പ് വരുത്തണമെന്നും എൽഡിഎഫ് വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ കെഎസ്ആർടിസിയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള കാഴ്ചപ്പാടോടെയാണ് മുൻ ഗവൺമെന്റ് പ്രവർത്തിച്ചതെന്നും, പുതിയ പദ്ധതിയുടെ ഭാരം സ്ഥാപനത്തെ തകർക്കരുത് എന്നും എൽഡിഎഫ് ഓർമ്മിപ്പിച്ചു. ജനക്ഷേമകരമായ വികസന പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ഇടതുപക്ഷ മുന്നണി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.





























