ഡൽഹി : തെരുവുനായ്ക്കളെ പൊതുവിടങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. നായപ്രേമികൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ്മാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ചരിയ എന്നിവരടങ്ങിയ ബെഞ്ച് ഈ വിധി പ്രസ്താവിച്ചത്. രാജ്യത്തെ തെരുവുനായ ആക്രമണങ്ങളുടെ കണക്കുകൾ നിരത്തിയ കോടതി ഈ വിഷയത്തിൽ സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിഷ്ക്രിയത്വത്തെ രൂക്ഷമായി വിമർശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, ദേശീയപാതകൾ എന്നിവിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന മുന്നുത്തരവ് കർശനമായി നടപ്പിലാക്കാൻ കോടതി നിർദ്ദേശിച്ചു. ആനിമൽ ബർത്ത് കൺട്രോൾ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ ജില്ലയിലും കുറഞ്ഞത് ഒരു എബിസി സെന്റർ എങ്കിലും പൂർണ്ണമായി പ്രവർത്തിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണം. ജനസാന്ദ്രതയും പ്രദേശത്തിന്റെ വ്യാപ്തിയും അനുസരിച്ച് സെന്ററുകളുടെ എണ്ണം വർദ്ധിപ്പിക്കണം.
എല്ലാ സർക്കാർ ആശുപത്രികളിലും ആന്റി-റാബിസ് വാക്സിൻ, ഇമ്മ്യൂണോഗ്ലോബുലിൻ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. നായയുടെ കടിയേറ്റ കേസുകൾ കൈകാര്യം ചെയ്യാൻ ആശുപത്രികളിൽ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തണം. ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും മൃഗങ്ങളുടെ സാന്നിധ്യം ഒഴിവാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കർശന നടപടികൾ സ്വീകരിക്കണം. സുപ്രീം കോടതിയുടെ ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഓരോ ഹൈക്കോടതിയും രണ്ടംഗ ബെഞ്ചിനെ ചുമതലപ്പെടുത്തണം. കഴിഞ്ഞ വർഷം നവംബർ 7-ന് പുറപ്പെടുവിച്ച മുന്നുത്തരവ് കൃത്യമായി നടപ്പിലാക്കണമെന്ന കർക്കശ നിലപാടാണ് സുപ്രീം കോടതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.





























