കൊൽക്കത്ത: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഋതബ്രത ബാനർജി, സന്ദീപൻ സാഹ എന്നീ രണ്ട് എം.എൽ.എ.മാരെ തൃണമൂൽ കോൺഗ്രസ് പുറത്താക്കി. ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി പിന്തുണച്ചുകൊണ്ടുള്ള കത്തിൽ തങ്ങളുടെ ഒപ്പ് വ്യാജമായിട്ടതാണെന്ന് ഇരുവരും സ്പീക്കറോട് പരാതിപ്പെട്ടതായി സുവേന്ദു അധികാരി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പാർട്ടി ഈ കടുത്ത നടപടി സ്വീകരിച്ചത്. പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയും അച്ചടക്ക ലംഘനം നടത്തുകയും ചെയ്തതാണ് പുറത്താക്കലിന് കാരണമായി നേതൃത്വം വ്യക്തമാക്കുന്നത്. സി.പി.എമ്മിലൂടെ രാഷ്ട്രീയത്തിലെത്തിയ ഋതബ്രത ബാനർജി, മുൻപ് എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും രാജ്യസഭാ എം.പിയായും തിളങ്ങിയിട്ടുണ്ട്.
സീതാറാം യെച്ചൂരിയുടെ പിന്തുണയോടെ വളർന്ന അദ്ദേഹം, പിന്നീട് പാർട്ടി തത്ത്വങ്ങൾക്ക് നിരക്കാത്ത ജീവിതരീതികളും വിവാദങ്ങളും കാരണം 2017-ൽ സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് തൃണമൂൽ കോൺഗ്രസിലെത്തിയ അദ്ദേഹം 2024-ൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുകയും, നിയമസഭാ തിരഞ്ഞെടുപ്പിൽ ഉലുബേരിയ പൂർബ മണ്ഡലത്തിൽ നിന്ന് ജയിച്ചു കയറുകയും ചെയ്തു. എന്നാൽ, ബി.ജെ.പി. നേതാവായ സുവേന്ദു അധികാരിയുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ പുറത്തുവന്നതും തുടർന്നുണ്ടായ ഒപ്പ് വിവാദവുമാണ് ഋതബ്രതയുടെ രാഷ്ട്രീയ ഭാവിയെ വീണ്ടും പ്രതിസന്ധിയിലാക്കിയത്. ടി.എം.സി.യുമായുള്ള ബന്ധം തകർന്ന സാഹചര്യത്തിൽ, ഋതബ്രത ബാനർജിയുടെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ഇപ്പോൾ രാഷ്ട്രീയ കേരളവും ബംഗാളും.




























