ഡൽഹി : പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാതൃകാപരമായ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം 50 ശതമാനമായി വെട്ടിക്കുറയ്ക്കാൻ അദ്ദേഹം സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് നിർദ്ദേശം നൽകി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ എസ്പിജി ആരംഭിച്ചു കഴിഞ്ഞു. സുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാതെയായിരിക്കും ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുക. വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം അകമ്പടി വാഹനങ്ങളിൽ പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം നിലവിലുള്ള സംവിധാനങ്ങളിൽ മാറ്റം വരുത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ധനക്ഷാമം നേരിടുന്ന സാഹചര്യത്തിൽ പൗരന്മാർ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം സുരക്ഷാ സംവിധാനങ്ങളിൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തി അദ്ദേഹം മാതൃകയായത്. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വലിയ വാഹനവ്യൂഹങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾ കൂടി കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം. കേന്ദ്ര സർക്കാരിന്റെ മറ്റ് മന്ത്രാലയങ്ങളിലും ഡിപ്പാർട്ട്മെന്റുകളിലും സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ വാഹന ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.






























