ഡൽഹി : രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അനുമതി നൽകിയേക്കുമെന്ന് സൂചന. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11 മണിക്ക് ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനം ഉണ്ടായേക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് 5 രൂപ വരെ വർദ്ധിപ്പിക്കാനാണ് പൊതുമേഖലാ എണ്ണ കമ്പനികൾ അനുമതി തേടിയിരിക്കുന്നത്. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകൾക്ക് 50 രൂപ വരെ വർദ്ധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാരും എണ്ണ കമ്പനികളും. എണ്ണ കമ്പനികൾക്ക് പ്രതിദിനം 1000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ധനവില വർദ്ധിപ്പിക്കാതെ മറ്റ് മാർഗമില്ലെന്ന നിലപാടിലാണ് കേന്ദ്രം.
ഈ മാസം 15-നോ 16-നോ വില വർധനവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. ഇന്ധനവില വർധനവ് അനിവാര്യമാണെന്ന സൂചനകൾ കഴിഞ്ഞ ദിവസങ്ങളിൽ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി നൽകിയിരുന്നു. കൂടാതെ, ഇന്ധന ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന് പിന്നാലെ പല സംസ്ഥാനങ്ങളും കർശന നടപടികളിലേക്ക് കടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശ് സർക്കാർ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വാഹനവ്യൂഹത്തിലെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറക്കാൻ ഉത്തരവിട്ടു.






























