ഡൽഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തടയുക എന്ന ലക്ഷ്യത്തോടെ സ്വർണം, വെള്ളി ഉൾപ്പെടെയുള്ള വിലകൂടിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനമായാണ് ഉയർത്തിയത്. രാജ്യത്തെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുമാണ് ഈ അടിയന്തര നടപടി. അസംസ്കൃത എണ്ണയും സ്വർണവും ഇറക്കുമതി ചെയ്യുമ്പോൾ വലിയ തോതിൽ ഡോളർ പുറത്തേക്ക് പോകുന്നത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവുണ്ടാക്കുന്നുണ്ട്. ഇത് ഡോളറിനെതിരെ രൂപയുടെ മൂല്യം വലിയ രീതിയിൽ ഇടിയാൻ കാരണമാകുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഒരു വർഷത്തേക്കെങ്കിലും സ്വർണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ നിർദ്ദേശിച്ചത്. ഈ നിർദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോൾ തീരുവ വർദ്ധിപ്പിച്ചുകൊണ്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ 6 ശതമാനമായിരുന്ന ഇറക്കുമതി തീരുവയാണ് ഇപ്പോൾ 10 ശതമാനമായി വർദ്ധിപ്പിച്ചത്. ഇതിനുപുറമെ 5 ശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെൻറ് സെസ് കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ 15 ശതമാനത്തിന്റെ വർദ്ധനവാണ് സ്വർണ്ണത്തിന്റെ ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്നത്. ഈ പുതിയ നിയന്ത്രണം വരുന്നതോടെ വരും ദിവസങ്ങളിൽ രാജ്യത്തെ സ്വർണ്ണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം. നിലവിൽ തന്നെ റെക്കോർഡ് വേഗതയിൽ കുതിക്കുന്ന സ്വർണ്ണവില സെസ് കൂടി ഏർപ്പെടുത്തുന്നതോടെ സാധാരണക്കാർക്ക് അപ്രാപ്യമായ രീതിയിൽ വർദ്ധിക്കാൻ സാധ്യതയുണ്ട്.






























