ഡൽഹി : രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. സിഎൻജിക്ക് കിലോയ്ക്ക് രണ്ട് രൂപയാണ് വർധിപ്പിച്ചത്. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് സിഎൻജി വില വർധിപ്പിക്കുന്നത്. ഈ മാസം മാത്രം ഇത് അഞ്ചാം തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത് എന്നത് സാധാരണക്കാർക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പുതിയ വർധനവോടെ ഡൽഹിയിൽ സിഎൻജി വില കിലോയ്ക്ക് 85.09 രൂപയായി ഉയർന്നു. ഫരീദാബാദ്, ഗാസിയാബാദ് തുടങ്ങിയ മേഖലകളിൽ വില 95 രൂപയിലേക്ക് എത്തിയിട്ടുണ്ട്. മുംബൈ, കൊൽക്കത്ത തുടങ്ങിയ മെട്രോപൊളിറ്റൻ നഗരങ്ങളിലും വലിയ തോതിലുള്ള വിലക്കയറ്റം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷ സാഹചര്യമാണ് ഇന്ധനവില അടിക്കടി വർധിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സാഹചര്യം സങ്കീർണ്ണമായി തുടരുന്നതിനാൽ ഇനിയും വില വർധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉപജീവനത്തിനായി സിഎൻജി വാഹനങ്ങളെ ആശ്രയിക്കുന്ന ഓട്ടോ, ടാക്സി തൊഴിലാളികളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇന്ധനവില ഇത്തരത്തിൽ അടിക്കടി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ പ്രവണതക്കെതിരെ വലിയ പ്രതിഷേധങ്ങളും പരാതികളും ഉയരുന്നുണ്ട്.






























