ഇടുക്കി : മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ഊർജിതം. കേസിലെ പരാതിക്കാരനായ മുട്ടത്തെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ ബേബി ജോസഫിന്റെ മൊഴി ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഇന്ന് രേഖപ്പെടുത്തും. ഉച്ചയോടെ ഇടുക്കിയിലെ വിജിലൻസ് ഓഫീസിൽ ഹാജരാകാൻ ഇദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മലങ്കര ടൂറിസം പദ്ധതിയുടെ ഭാഗമായി ജലാശയവും പരിസരത്തെ ഭൂമിയും സ്വകാര്യ കമ്പനിക്ക് 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയതിൽ ഏതാണ്ട് 128 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് പ്രധാന ആരോപണം.
നിലവിലെ സർക്കാർ അധികാരമേറ്റ ശേഷം ഒരു മുൻ മന്ത്രിക്കെതിരെ നടക്കുന്ന ആദ്യ വിജിലൻസ് അന്വേഷണമാണിത്. ഈ കരാർ നൽകിയിരിക്കുന്ന എഫ്.എസ്.ഐ.ടി കോഴിക്കോട് എന്ന കമ്പനി ഒരു ‘പേപ്പർ കമ്പനി’ മാത്രമാണെന്നും, ടെൻഡർ നടപടികൾ തുടങ്ങിയ ശേഷം മാത്രമാണ് ഈ കമ്പനി രൂപീകരിച്ചതെന്നും പരാതിക്കാരൻ ആരോപിക്കുന്നു. കൃത്യമായ ടെൻഡർ നടപടികൾ പാലിക്കാതെയാണ് കരാർ നൽകിയതെന്നും ഇതിനാവശ്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും ബേബി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ രേഖകൾ ശേഖരിക്കാനാണ് വിജിലൻസ് സംഘത്തിന്റെ തീരുമാനം.






























