തിരുവനന്തപുരം : ഇന്ധനവിലയുടെ എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചിട്ടും സംസ്ഥാന നികുതിയില്‍ മാറ്റം വരുത്താത്ത പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കണക്കുകള്‍. നിയമസഭയിലൂടെ സംസ്ഥാന ധനമന്ത്രി പുറത്തുവിട്ട കണക്കുകളാണ് സര്‍ക്കാര്‍ ന്യായീകരണങ്ങളുടെ മുനയൊടിക്കുന്നത്. ജൂലൈയില്‍ നിയമസഭയില്‍ ധനമന്ത്രി നല്‍കിയ മറുപടി പ്രകാരം 2021 ജൂണ്‍ 30വരെ 2673.71 കോടി രൂപയാണ് പെട്രോളിയം സെസിലൂടെ കേരളത്തിന് ലഭിച്ചത്.
കിഫ്ബിയുടെ പ്രവര്‍ത്തനത്തിന് വേണ്ടി പെട്രോളില്‍ നിന്നും ഡീസലില്‍ നിന്നും ലിറ്റര്‍ ഒന്നിന് ഒരു രൂപ നിരക്കിലാണ് സംസ്ഥാനം സെസ് ഈടാക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് സംസ്ഥാന ധനമന്ത്രി ജൂണ്‍ വരെയുളള കണക്കുകള്‍ അവതരിപ്പിച്ചത്. 2016 – 17 കാലയളവില്‍ 448.1 കോടി രൂപയും 2017 – 18 ല്‍ 421.19 കോടി രൂപയും 2018 – 19 ല്‍ 501.82 കോടി രൂപയും പെട്രോളിയം സെസ് ഇനത്തില്‍ കിഫ്ബിയിലേക്ക് ലഭിച്ചെന്ന് ധനമന്ത്രി വിശദീകരിക്കുന്നു.
2019 – 20 കാലയളവില്‍ പെട്രോളിയം സെസിലൂടെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചെടുത്തത് 550 കോടി രൂപയാണ്. 2020 – 21 കാലയളവില്‍ അത് 539 കോടിയായി. 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ 30 വരെ മാത്രം 213.61 കോടി രൂപ സര്‍ക്കാര്‍ പിരിച്ചെടുത്തു. മോട്ടോര്‍ വാഹന നികുതിയുടെ വിഹിതമായി 2021 ജൂണ്‍ 30 വരെ 5862.48 കോടി രൂപ ലഭിച്ചതായും ധനമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇന്ധന നികുതി കുറയ്‌ക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സെസ് ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ച കണക്കുകള്‍ പുറത്ത് വരുന്നത്. നികുതി കുറയ്‌ക്കാത്തതിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിരത്തിയ താത്വിക ന്യായങ്ങളും ഇതോടെ പൊളിയുകയാണ്.
രാജ്യത്ത് ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം എക്‌സൈസ് തീരുവ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. പതിനഞ്ചോളം സംസ്ഥാനങ്ങള്‍ ഇതിന്റെ ചുവടുപിടിച്ച് നികുതി കുറച്ചിട്ടും കേരളം അതിന് തയ്യാറായിട്ടില്ല. സംസംസ്ഥാനത്തിന്റെ വരുമാനനഷ്ടം ചൂണ്ടിക്കാട്ടിയാണ് ഒരു രൂപ പോലും കുറയ്‌ക്കാന്‍ കേരളം തയ്യാറാകാത്തത്. ഇന്ധന നികുതിയില്‍ ഒരു രൂപ കുറച്ചാല്‍ പോലും സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം തിരിച്ചു വിട്ട് നികുതി കൊള്ള തുടരുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇടതുസര്‍ക്കാര്‍.