അമ്പലപ്പുഴ (ആലപ്പുഴ) : കഴിഞ്ഞസർക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൈക്കൂലിവാങ്ങി നിയമനം നടത്തിയെന്ന ജി. സുധാകരൻ എം.എൽ.എ.യുടെ ആരോപണത്തിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് മുൻ എം.എൽ.എ. എച്ച്. സലാം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ടുകണ്ടാണ് സലാം ഇക്കാര്യമാവശ്യപ്പെട്ടത്. ജൂൺ 26-ന് മെഡിക്കൽ കോളേജിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യവേയാണ് സുധാകരൻ ആരോപണമുന്നയിച്ചത്. പണംവാങ്ങിയ ആളുകളെ അറിയാമെങ്കിലും വെളിപ്പെടുത്തുന്നില്ലെന്നും സുധാകരൻ പ്രസംഗത്തിൽ പറഞ്ഞതായി സലാം കത്തിൽ ചൂണ്ടിക്കാട്ടി. മറ്റു വേദികളിലും സുധാകരൻ ആരോപണം ഉന്നയിച്ചിരുന്നു.
കൈക്കൂലിവാങ്ങിയ കാര്യം നേരിട്ടറിഞ്ഞിട്ടും അത് നിയമസംവിധാനത്തിനു മുന്നിലെത്തിക്കാതെ മറച്ചുവെക്കുകയാണ് നിയമസഭാംഗം കൂടിയായ സുധാകരൻ ചെയ്തതെന്നാണ് സലാമിന്റെ ആരോപണം. ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണം. കൈക്കൂലി നൽകിയവരെയും വാങ്ങിയവരെയും അറിയാവുന്ന ജി. സുധാകരന്റെ മൊഴിയെടുക്കണമെന്നും മന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.






























