അമ്പലപ്പുഴ : സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാതക്കെതിരെ സ്ത്രീവിരുദ്ധവും ജാതീയവുമായ ആക്ഷേപവുമായി അമ്പലപ്പുഴ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജി സുധാകരൻ. സുജാത നായന്മാരുടെ വീട്ടിൽ മാത്രമേ പോകൂവെന്നും നായരാണെന്ന് മനസിലാക്കാൻ തലയിൽ മുല്ലപ്പൂവും തുളസിയും ചൂടുമെന്നും സുധാകരൻ ആക്ഷേപിച്ചു. തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു സുധാകരന്റെ അധിക്ഷേപം. അമ്പലപ്പുഴയിൽ എല്ലാ വിഭാഗം ആളുകളെയും പിന്തുണ എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാമിന് ലഭിക്കുന്നു എന്ന് കണ്ട് വിറളിപൂണ്ടാണ് സുധാകരൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് സുജാത പ്രതികരിച്ചു.
സുധാകരൻ എൽഡിഎഫ് സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ മത്സരിച്ചപ്പോഴും താൻ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എച്ച് സലാം വമ്പിച്ച ഭൂരിപക്ഷത്തോടെ അമ്പലപ്പുഴയിൽ വിജയിക്കും. അതാണ് സുധാകരനെ അസ്വസ്ഥനാക്കുന്നത്. എൽഡിഎഫ് നേതാക്കൾക്കെതിരായ വ്യക്തിഅധിക്ഷേപത്തിനുള്ള മറുപടി ജനങ്ങൾ നൽകുമെന്നും സുജാത പറഞ്ഞു.






























