മോസ്‌കോ : നാറ്റോ അംഗത്വം നേടിയതിന് പിന്നാലെ ഫിൻലൻഡിന്റെ അതിർത്തികളിൽ റഷ്യൻ സൈനികരേയും യുദ്ധ സംവിധാനങ്ങളേയും വിന്യസിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. അതിർത്തികളിലെ സുരക്ഷ ശക്തമാക്കുമെന്ന് പുടിൻ പ്രതിജ്ഞ എടുത്തതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫിൻലൻഡിന്റേയും സ്വീഡന്റേയും നാറ്റോ പ്രവേശനം യാതൊരു പ്രയോജനവുമില്ലാത്ത നടപടിയാണെന്നും പുടിൻ പരിഹസിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.
” റഷ്യയ്‌ക്ക് ഫിൻലൻഡ് അതിർത്തികളിൽ സൈനികർ ഉണ്ടായിരുന്നില്ല. എന്നാൽ ഇനി മുതൽ അവിടെ റഷ്യൻ സൈനികരുടെ സാന്നിധ്യമുണ്ടാകും. യുദ്ധത്തിനോ ആക്രമണത്തിനോ യാതൊരു ശ്രമവും ഇന്ന് വരെ റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള സംവിധാനങ്ങളും അതിർത്തിയിൽ വിന്യസിച്ചിരുന്നില്ല. എന്നാൽ ഇനി മുതൽ അതെല്ലാം അവിടെ ഉണ്ടാകുമെന്നും” പുടിൻ പറഞ്ഞു.





























