മുംബൈ : സൽമാൻ ഖാനുമായി ബന്ധപ്പെട്ട മൊബൈൽ ഗെയിം നിരോധിച്ച് മുംബൈ ട്രയൽ കോടതി. ‘സെൽമോൻ ഭോയ്’ എന്ന ഗെയിമാണ് സൽമാൻ ഖാൻ്റെ ഹർജി പരിഗണിച്ച് കോടതി താൽകാലികമായി നിരോധിച്ചത്. ഗെയിം തൻ്റെ പ്രതിച്ഛായ തകർക്കുമെന്നും നിരോധിക്കണമെന്നുമായിരുന്നു സൽമാൻ്റെ ഹർജി. നടനുമായി ബന്ധപ്പെട്ട മറ്റ് ഗെയിമുകളോ കണ്ടൻ്റുകളോ നിർമ്മിക്കുന്നതിൽ നിന്ന് കോടതി സെൽമോൻ ഭോയ് നിർമിച്ച കമ്പനിയെ തടയുകയും ചെയ്തു.
വാഹനം ഓടിച്ച് മാനുകളെയും മനുഷ്യരെയും ഇടിച്ച് കൊല്ലുകയാണ് ഗെയിമിൻ്റെ രീതി. ഇത് പഴയ കേസുമായി ബന്ധപ്പെട്ടതാണെന്ന് സൽമാൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 2002 സെപ്തംബറിൽ അലക്ഷ്യമായി വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തുകയും മൂന്ന് പേർക്ക് പരുക്കേല്പിക്കുകയും ചെയ്ത കേസിൽ സൽമാൻ ഖാനെതിരെ കോടതി കേസെടുത്തിരുന്നു.
2015ൽ സൽമാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി താരത്തെ അഞ്ച് വർഷത്തെ തടവിനു ശിക്ഷിച്ചു. അന്ന് തന്നെ ജാമ്യം നേടിയ സൽമാൻ്റെ രക്ഷക്കായി പിന്നീട് ഡ്രൈവർ രംഗത്തെത്തി. താനാണ് അന്ന് വാഹനം ഓടിച്ചിരുന്നതെന്ന് ഡ്രൈവർ അറിയിച്ചു.
തുടർന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു. 2015ൽ കോടതി ഈ കേസിൽ നിന്ന് സൽമാനെ പൂർണമായി ഒഴിവാക്കി. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലും സൽമാൻ പ്രതിയായിരുന്നു.