ചങ്ങനാശ്ശേരി: കെബി ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കിയെന്ന വാർത്തകളോട് പ്രതികരിച്ച് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. കാലാവധി തീർന്നതിനാലാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത്. ജനാധിപത്യപരമായ തീരുമാനമാണ് സ്വീകരിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു. പിന്തുണ നൽകിയെന്ന് ഗണേഷ് കുമാർ പറഞ്ഞ 12 പേർ നിലവിലെ കമ്മിറ്റിക്കാരല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ജനറൽ സെക്രട്ടറിയെ ഗണേഷ് കുമാർ തള്ളിക്കളഞ്ഞില്ലേ എന്ന ചോദ്യത്തിന് ആർക്കും ജനറൽ സെക്രട്ടറിയെ തള്ളിക്കളയാൻ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘അത് അവരുടെ വേലയാണ്, അതാണ് അവരുടെ തൊഴിൽ. ജനറൽ സെക്രട്ടറിയെ ആർക്കും തള്ളിപ്പറയാൻ പറ്റില്ല. തള്ളിപ്പറഞ്ഞാൽ അവന്റെ അഡ്രസ് കാണില്ല.
ഞങ്ങൾ കാണിച്ചത് ജനാധിപത്യപരമാണോ എന്നത് ഞങ്ങൾക്ക് ബോധ്യമുണ്ട്. വർഷങ്ങളായി ബോർഡിൽ അംഗത്വം കിട്ടാതിരിക്കുന്നവർക്ക് കൊടുക്കണ്ടേ, പ്രവർത്തനം നോക്കിയാണ് ആളുകളെ മാറ്റുന്നത്. പരാതിയുണ്ടെങ്കിൽ കേസ് കൊടുക്കാമെന്നും സുകുമാരൻ നായർ പറഞ്ഞു. നേരത്തെ പത്തനാംപുരം താലൂക്ക് യൂണിയനിൽ നിന്ന് ഗണേഷ് കുമാർ പുറത്തായിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഡയറക്ടർ ബോർഡ് അംഗത്വവും ഗണേഷ് കുമാറിന് നഷ്ടമായത്. എൻഎസ്എസ് ഡയറക്ടർ ബോർഡിലെ ഒൻപത് പേരുടെ കാലാവധി അവസാനിച്ചിരുന്നു. ഇതിൽ എട്ടുപേരുടെ അംഗത്വം പുതുക്കിനൽകി.
എന്നാൽ ഗണേഷ് കുമാറിന്റേത് മാത്രം പുതുക്കിയില്ല. ഗണേഷിന് പകരം ബി.ആർ.കെ ബാബുവിനെയാണ് ഡയറക്ടർ ബോർഡിലേക്ക് എടുത്തിരിക്കുന്നത്. 12 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ഗണേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു. ജനറൽ സെക്രട്ടറിയെ പിന്തുണയ്ക്കുന്ന ആളാണ് താൻ, പത്തനാപുരത്ത് എൻഎസ്എസിൽ നടന്ന കാര്യങ്ങൾ ശരിയല്ല. അതിലെ അഭിപ്രായ വ്യത്യാസം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എൻഎസ്എസിനെ സംബന്ധിച്ച് തീരുമാനമെടുക്കാൻ ജനറൽ സെക്രട്ടറിക്ക് അധികാരമുണ്ടെന്നും ഗണേഷ് പറഞ്ഞിരുന്നു.





























