പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂറിലേ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ ശാരീരിക പീഡന കേസിൽ പ്രതികൾ പിടിയിലായി. മൂന്ന് പ്രതികളെയും പോലീസ് പിടികൂടി. സ്ഥാപനത്തിന്റെ മാനേജർ റെജി, ജീവനക്കാരായ ബെന്നി, സിജോ എന്നിവരാണ് പിടിയിലായത്. ഇലവുംതിട്ട പോലീസാണ് ഒളിവിൽ കഴിഞ്ഞിരുന്ന മൂവരെയും പിടികൂടിയത്. എലോഹിം ആരാധനാലയത്തിന് കീഴിലുള്ള സ്നേഹ തണൽ വൃദ്ധസദനത്തിൽ കഴിഞ്ഞിരുന്ന പതിനേഴുകാരനുൾപ്പെടെയുള്ള അന്തേവാസികൾക്കാണ് ജീവനക്കാരുടെ മർദനമേറ്റത്. കഴിഞ്ഞ ദിവസമാണ് എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്റിന് കീഴിലുള്ള വൃദ്ധ സദനത്തിൽ നടന്ന ക്രൂരതയുടെ നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുട്ടികൾക്കൊപ്പം മുതിർന്നവരെയും മർദ്ദിക്കുമായിരുന്നുവെന്നും നല്ല ഭക്ഷണമോ മരുന്നോ നൽകാറില്ലെന്നും മുൻ ജീവനക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പീഡനം സംബന്ധിച്ച് ശക്തമായി തെളിവുകൾ ലഭിച്ചതോടെ ഗുരുതര വകുപ്പുകൾ ചുമത്താൻ പോലീസ് തീരുമാനിച്ചു.
വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സ്ഥാപന നടത്തിപ്പുകാരനായി പാസ്റ്റർ ബിനു വാഴമുട്ടം വാർത്ത സമ്മേളനം വിളിച്ചെങ്കിലും പിന്നീട് ഒഴിവാക്കി. പത്തനംതിട്ട ഓമല്ലൂരിലുള്ള എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിന് കീഴിൽ ചെന്നീർക്കര പഞ്ചായത്തിലെ ഊന്നുകൽ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന വൃദ്ധ സദനത്തിലാണ് അന്തേവാസികളായ കുട്ടികൾക്കുൾപ്പെടെ ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. മുറിക്കുള്ളിൽ പൂട്ടിയിട്ടാണ് കുട്ടികളെ ഉപദ്രവിക്കുന്നതെന്നും സംഭവം പുറത്ത് പറഞ്ഞാൽ കേസിൽ കുടുക്കുമെന്ന് നടത്തിപ്പുകാരനായ പാസ്റ്റർ ബിനു വാഴമുട്ടം ഭീഷണിപ്പെടുത്തിയതായി മുൻ ജീവനക്കാരി പറഞ്ഞു.
വൃദ്ധ സദനത്തിലെ ജീവനക്കാരുടെ ക്രൂര മർദനത്തിന് ഇരയായ അണക്കര സ്വദേശിയായ പതിനേഴുകാരന്റെ പരാതിയിൽ സംഭവത്തിൽ കട്ടപ്പന പോലീസ് കേസെടുത്തു. തുടർന്ന് ഇലവുംതിട്ട പോലീസിന് അന്വേഷണം കൈമാറുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസും ചൈൽഡ് വെൽഫെയർ കമ്മറ്റിയും സ്ഥാപനത്തിൽ പരിശോധന നടത്തി. കുട്ടികൾക്ക് നേരെ ഉണ്ടായ മർദ്ദനത്തിന്റെ ദൃക്‌സാക്ഷികളായ അന്തേവാസികൾ സിഡബ്ല്യുസിക്ക് നൽകിയ മൊഴി പോലീസിന് കൈമാറും. പ്രതികളായ ജീവനക്കാർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ ഇലവുംതിട്ട പോലീസ് എഫ്ഐആറിൽ മാറ്റം വരുത്തും.





























