ആലപ്പുഴ : ഹരിപ്പാട് സർക്കാർ മെഡിക്കൽ കോളേജ് ആരംഭിക്കുമെന്നുള്ള ബജറ്റ് പ്രഖ്യാപനത്തെ വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ രംഗത്ത്. ഒരേ ജില്ലയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളേജുകളുടെ ആവശ്യമില്ലെന്നും നിലവിലുള്ള വണ്ടാനം മെഡിക്കൽ കോളേജിന്റെ വികസനത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎമ്മിന്റെ മുതിർന്ന നേതാവായിരുന്ന ജി സുധാകരൻ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചാണ് ഇക്കുറി നിയമസഭയിലെത്തിയത്. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെ തന്നെ വിമർശിച്ച് സുധാകരൻ രംഗത്തെത്തിയത് യുഡിഎഫ് കേന്ദ്രങ്ങളിലും അമർഷത്തിനിടയാക്കിയിട്ടുണ്ട്.
ആലപ്പുഴ മെഡിക്കൽ കോളേജ് (വണ്ടാനം) അതീവ ശോചനീയാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയ സുധാകരൻ, സ്ഥാപനത്തിന്റെ വികസനത്തിനായി സമർപ്പിച്ച 14 പദ്ധതികൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും ആരോപിച്ചു. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് വെറും 15 കിലോമീറ്റർ അകലെയുള്ള ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക എംഎൽഎയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഹരിപ്പാട് മെഡിക്കൽ കോളേജ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും സുധാകരൻ വിമർശിച്ചു.





























