തണ്ണിത്തോട് : മഴക്കാലത്ത് കരകവിഞ്ഞൊഴുകിയ കല്ലാറ്റില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ നദീതീരത്തെ മരച്ചില്ലകളില്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ നിറഞ്ഞത് വന്യ ജീവികള്‍ക്ക് ഭീഷണിയായി മാറുന്നു. രണ്ടാള്‍ പൊക്കത്തിലാണ് മാലിന്യങ്ങള്‍ മരച്ചില്ലകളില്‍ അടിഞ്ഞുകൂടിയത്. തണ്ണിത്തോട് പഞ്ചായത്തില്‍ വനത്തിലൂടെ ഒഴുകി പമ്പാനദിയില്‍ ചേരുന്ന കല്ലാറ്റില്‍ മാലിന്യം തള്ളുന്നത് പതിവാണ്. തേക്കുതോട്, കരിമാന്‍തോട്, തൂമ്പാക്കുളം ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളില്‍ നിന്നും ഒഴുകി എത്തുന്ന തോടുകളില്‍ നിന്നാണ് മാലിന്യങ്ങള്‍ നദിയിലേക്ക് എത്തുന്നത്. മഴക്കാലത്ത് തോട്ടില്‍ വെള്ളം നിറയുമ്പോള്‍ ചിലര്‍ തോട്ടിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതാണ് മാലിന്യം ഇത്രത്തോളം വര്‍ധിക്കാന്‍ കാരണമായത്.
പിന്നീട് നദീതീരത്തും നദിയിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകളിലും അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ കാട്ടാന, കുരങ്ങ്, നീര്‍ക്കാക്ക, പന്നി, മ്ലാവ് തുടങ്ങി നിരവധി വന്യജീവികള്‍ക്ക് ഭീഷണിയായി മാറാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. എന്നിട്ടും വനം വകുപ്പ് വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. തണ്ണിത്തോട്ടിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നടക്കം മാലിന്യങ്ങള്‍ തള്ളുന്നതായാണ് വിവരം. എന്നിട്ടും ഇത് സംബന്ധിച്ച് യാതൊരു പരിശോധനകളും അധികൃതര്‍ നടത്തുന്നില്ല. നദിയില്‍ അടിഞ്ഞുകൂടുന്ന തെര്‍മ്മോക്കോള്‍ അടക്കമുള്ള മാലിന്യങ്ങള്‍ കാട്ടാനകള്‍ ഭക്ഷിക്കുവാന്‍ സാധ്യത കൂടുതലാണ്.
മുന്‍ വര്‍ഷങ്ങളില്‍ തണ്ണിത്തോട്, സീതത്തോട്, ചിറ്റാര്‍ മേഖലകളില്‍ വനത്തില്‍ ചെരിഞ്ഞ കാട്ടാനകളെ പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയപ്പോള്‍ ആമാശയത്തില്‍ നിന്നും പ്ലാസ്റ്റിക് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഇത്തരക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുവാന്‍ വനം വകുപ്പ് തയ്യാറാകുന്നില്ല. ഞള്ളൂര്‍ മുതല്‍ നീലിപിലാവ് വരെയുള്ള വനഭാഗത്തും മാലിന്യങ്ങള്‍ തള്ളുന്നത് വ്യാപകമാണ്. മുന്‍പ് മത്സ്യ മാംസാവശിഷ്ടങ്ങളും ഇവിടെ വാഹനത്തില്‍ എത്തിച്ച് തള്ളിയിരുന്നു. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പാണ് ചിറ്റാര്‍ റോഡില്‍ ഇന്‍റര്‍ലോക്ക് കട്ടകള്‍ പാകിയ ഭാഗത്ത് തലമുടി റോഡില്‍ തള്ളിയവരെ പിടികൂടുകയും നടപടി സ്വീകരിക്കുകയും ചെയ്തത്.
































