പന്തളം : എം. സി റോഡിൽ പന്തളം പാലത്തിന് സമീപത്തെ മാവരപ്പാറ മുട്ടാർ നീർച്ചാൽ കുറുന്തോട്ടയും പാലത്തിനരികിൽ മാലിന്യക്കൂമ്പാരം പ്രത്യക്ഷപ്പെട്ടിട്ട് വർഷങ്ങളായി. ഇത് നീക്കം ചെയ്യാൻ നഗരസഭ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഒന്നും നടപ്പായില്ല. അധികൃതർ നടപടിയെടുക്കാത്തതു കാരണം മാലിന്യം തള്ളുന്നവരുടെ എണ്ണം വർധിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പാലത്തിന്റെ ഇരുവശത്തുമായി മാലിന്യക്കൂമ്പാരമാണ്. പരിസരത്തെ കടകളിലെ മാലിന്യവും ഇവിടെയാണ് നിക്ഷേപിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന എം.സി റോഡിൽ യാത്ര ചെയ്യുമ്പോൾ മൂക്കത്തുവിരൽ വെക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
സമീപത്തെ പ്രൈവറ്റ് ബസ്സ്റ്റാൻഡിലും ചേർന്നുള്ള കുറുന്തോട്ടയം തോട്ടിൽ ചരുവിൽ മാലിന്യം തള്ളിയിരിക്കുന്ന പ്രദേശത്ത് തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാണ്. പ്ലാസ്റ്റിക് ഉൾപ്പടെ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന തരത്തിലുള്ള വസ്തുക്കളാണ് വലിച്ചെറിയുന്നത്. പ്രദേശത്തെ കടകളുടെ മുന്നിലും സാമൂഹിക വിരുദ്ധർ മാലിന്യം വലിച്ചെറിഞ്ഞിട്ടുണ്ട്. പാലത്തിന് സമീപം നഗരസഭ പരിധിയിൽ ഉൾപ്പെട്ട സർക്കാർ പുറമ്പോക്കിലാണ് മാലിന്യക്കൂമ്പാരം പ്രധാനമായുള്ളത്. പ്രദേശത്ത് കാടുവളർന്ന് പന്തലിച്ച് കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. സ്ഥലത്ത് വ്യാപാര സ്ഥാപനങ്ങളിൽ നിന്നടക്കമുള്ള കപ്പുകളും കുപ്പികളും അടക്കം വലിച്ചെറിഞ്ഞിട്ടുണ്ട്. ഇവിടുത്തെ കാറ്റിനും മാലിന്യത്തിന്റെ ഗന്ധമാണ്.






























