ഡല്‍ഹി: സംസാരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ നിന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി. മൈക്ക് ഓഫ് ചെയ്തെന്നാണ് മമതയുടെ ആരോപണം. ഏഴ് മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്കരിച്ചു. ബി.ജെ.പി മുഖ്യമന്ത്രിമാരെ 15 മിനിറ്റ് സംസാരിക്കാൻ അനുവദിച്ചുവെന്നും താന്‍ സംസാരിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ മൈക്ക് ഓഫ് ചെയ്തെന്നും മമത പറഞ്ഞു. എതിര്‍പ്പ് ഉന്നയിക്കാന്‍ പോലും അവസരമുണ്ടായില്ല. വിവേചനം അംഗീകരിക്കില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. ഇൻഡ്യാ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റിൽ തഴഞ്ഞുവെന്നും മമത ചൂണ്ടിക്കാട്ടി. ”നിങ്ങൾ (കേന്ദ്ര സർക്കാർ) സംസ്ഥാന സർക്കാരുകളോട് വിവേചനം കാണിക്കരുതെന്ന് ഞാൻ പറഞ്ഞു. എനിക്ക് സംസാരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ 5 മിനിറ്റ് മാത്രമേ സംസാരിക്കാന്‍ അനുവദിച്ചുള്ളൂ. എനിക്ക് മുമ്പുള്ള ആളുകൾ 10-20 മിനിറ്റ് സംസാരിച്ചു. പ്രതിപക്ഷത്ത് നിന്ന് ഞാൻ മാത്രമാണ് പങ്കെടുത്തത്, എന്നിട്ടും എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഇത് അപമാനകരമാണ്.” മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2047ലെ വികസിത ഭാരതം എന്ന അജണ്ടയിലാണ് നീതി ആയോഗിന്‍റെ ഇന്നത്തെ സമ്മേളനം. സംസ്ഥാന മുഖ്യമന്ത്രിമാർ , ലെഫ്റ്റനന്‍റ് ഗവർണർമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. ബജറ്റിൽ വിവേചനം കാട്ടിയതെന്നു ചൂണ്ടിക്കാട്ടി ആദ്യം ബഹിഷ്‌കരണം പ്രഖ്യാപിച്ചത് തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആയിരുന്നു. പിന്നാലെ ചേർന്ന ഇൻഡ്യ സഖ്യ യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് സമ്പൂർണ ബഹിഷ്‌കരണം എന്ന ആശയം അവതരിപ്പിച്ചത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടക ,തെലങ്കാന , ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കർണാടകയിൽ ബജറ്റ് അവഗണനയ്ക്ക് എതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് സംഘടിപ്പിച്ചത്. എന്നാല്‍ മമതയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനു യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇൻഡ്യ സഖ്യത്തിലെ പാർട്ടികളുടെ പൊതുവികാരം മമത യോഗത്തിൽ അറിയിക്കും എന്നായിരുന്നു ടി എം സി യുടെ വാദം . ബിഹാർ , ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങൾക്കു വാരിക്കോരി നൽകിയപ്പോൾ ബാക്കി എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ബജറ്റ് അവഗണിച്ചു എന്നാണ് സംസ്ഥാനങ്ങളുടെ പരാതി .






























