റാന്നി: ശബരിമല മണ്ഡല – മകരവിളക്ക് സീസൺ കഴിഞ്ഞ് തീർത്ഥാടകർ മടങ്ങിയതിന് പിന്നാലെ ക്ഷേത്രപരിസരങ്ങളിൽ മാലിന്യം കുന്നുകൂടുന്ന കാഴ്ച. റാന്നി രാമപുരം ക്ഷേത്ര കവാടത്തിന് വശത്താണ് ആരേയും അമ്പരപ്പിക്കുന്ന തരത്തിലുള്ള മാലിന്യ നിക്ഷേപം. റാന്നി ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ബോട്ടില്‍ ബൂത്തുകളില്‍ നിന്നും മാലിന്യം നീക്കം ചെയ്യാന്‍ വൈകുന്നതാണ് കാരണം. അശാസ്ത്രീയമായ മാലിന്യ നിക്ഷേപമാണ് നടക്കുന്നത്. ‘പ്ലാസ്റ്റിക് ബോട്ടിലുകൾ മാത്രം’ എന്ന് ബോർഡിൽ എഴുതിയിട്ടുണ്ടെങ്കിലും ആ കൂടയ്ക്ക് ചുറ്റും പ്ലാസ്റ്റിക് കവറുകളും മറ്റ് ജൈവമാലിന്യങ്ങളും ചിതറിക്കിടക്കുകയാണ്.
തുറസ്സായ സ്ഥലത്തെ ഈ മാലിന്യക്കൂമ്പാരം പകർച്ചവ്യാധികൾക്കും ദുർഗന്ധത്തിനും കാരണമാകും. റാന്നി ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ഈ ബോട്ടിൽ ബൂത്ത് കൃത്യസമയത്ത് വൃത്തിയാക്കാത്തത് മൂലം മാലിന്യം പുറത്തേക്ക് കവിഞ്ഞൊഴുകുകയാണ്. ഇക്കാര്യത്തിൽ ഉടൻ തന്നെ പഞ്ചായത്ത് അധികൃതരോ ക്ഷേത്ര കമ്മിറ്റിയോ മുന്‍കൈയെടുത്ത് ഇത് നീക്കം ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കേണ്ടതാണ്. ക്ഷേത്ര കവാടത്തിലെ മാലിന്യ കൂമ്പാരം നീക്കാത്തതില്‍ തദ്ദേശവാസികളും ഭക്തരും കടുത്ത പ്രതിഷേധത്തിലാണ്.






























