പത്തനംതിട്ട : കാലപ്പഴക്കത്താല്‍ ഏത് നിമിഷവും താഴെ വീഴാറായ പത്തനംതിട്ട നഗരസഭയുടെ അധീനതയിലുള്ള മാര്‍ക്കറ്റിലെ കെട്ടിടങ്ങള്‍ക്കുള്ളില്‍ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കഴിഞ്ഞു. നഗരസഭാ ചെയര്‍പെഴ്സണ്‍ സിന്ധു അനിലിനോട് പരാതി പറഞ്ഞു മടുത്തുവെന്നാണ് നഗരവാസികള്‍ പറയുന്നത്. നഗരസഭാ ഓഫീസിനു തൊട്ടുതാഴെയുള്ള ഈ പരാതി പരിഹരിക്കുവാന്‍ അവര്‍ക്ക് താല്‍പ്പര്യം ഇല്ലെന്നും സദാ സമയവും ചുവന്ന ബോര്‍ഡ് വെച്ച കാറില്‍ സഞ്ചരിക്കുക എന്നതിനാണ് അവര്‍ പ്രാധാന്യം നല്‍കുന്നതെന്നും ജനങ്ങള്‍ പറഞ്ഞുതുടങ്ങി.
നാല്പത്തിയഞ്ച് വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ ആണ് മാര്‍ക്കറ്റിനുള്ളില്‍ ഉള്ളത്. കാലപ്പഴക്കം കാരണം വ്യാപാര സ്ഥാപനങ്ങള്‍ ഇവിടെ നിന്നും മാറ്റിയിരുന്നു. എന്നാല്‍ ഏത് നിമിഷവും നിലം പൊത്താറായ കെട്ടിടങ്ങള്‍ക്ക് മുകളിലും കെട്ടിടത്തിലേക്ക് കയറുന്ന വാതിലിലും അടക്കം ചാക്കില്‍ കെട്ടി കുന്നുകൂട്ടി ഇട്ടിരിക്കുകയാണ് നഗരസഭ ശേഖരിക്കുന്ന മാലിന്യങ്ങള്‍. കാലപ്പഴക്കം ചെന്ന് പൊളിഞ്ഞുവീഴാറായ കെട്ടിടത്തിന് മുകളില്‍ നഗരസഭ മുമ്പ് ഒരു മേല്‍ക്കൂര നിര്‍മ്മിച്ചിരുന്നു. കെട്ടിടം അപകടാവസ്ഥയിലാണ് എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു മേല്‍കൂര നിര്‍മ്മിച്ച് പൊതു ജനങ്ങളുടെ നികുതി പണം വെറുതെ കളഞ്ഞു എന്നതാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്കും കഴിയുന്നില്ല.
ചന്തയിലേക്ക് വരുന്ന ആളുകള്‍ ഈ കെട്ടിടത്തിന് സമീപമാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. കാലങ്ങള്‍ പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിര്‍മ്മിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. വേനല്‍ മഴ ശക്തമായതോടെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ സൂക്ഷിച്ചിരിക്കുന്ന മാലിന്യങ്ങള്‍ നനഞ്ഞ് ഭാരം കൂടിയാല്‍ ഇത് കൂടുതല്‍ അപകടത്തിലേക്ക് പോകാനും കെട്ടിടം പൊളിഞ്ഞു വീഴാനും സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കെട്ടി കിടക്കുന്ന മാലിന്യങ്ങളില്‍ മഴ പെയ്തു വെള്ളം നിറഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് പകര്‍ച്ച വ്യാധികള്‍ അടക്കം പിടിപെടുന്നതിനുള്ള സാധ്യതയും ഏറെയാണ്.






























