സീതത്തോട് : പാചകവാതക സിലിൻഡറുകൾക്ക് അമിതവില ഈടാക്കുന്നതായി പരാതി. സർക്കാർ നിശ്ചയിച്ചതിൽ നിന്ന് 100 രൂപ വരെ ചിലയിടങ്ങളിൽ അധികം വാങ്ങുന്നതായും പരാതിയുണ്ട്. പാചകവാതകത്തിനുണ്ടാകുന്ന വിലവർധനയുടെ മറവിലാണ് വിതരണക്കാർ കൊള്ള നടത്തുന്നതെന്ന് ഉപയോക്താക്കൾ പറയുന്നു.
വിതരണക്കാരോട് വിലയെപ്പറ്റി ചോദിച്ചാൽ സർക്കാർ വില വർധിപ്പിച്ചതാണെന്നാണ് മറുപടി. അതേസമയം, എടുക്കുന്ന സിലിൻഡറുകളുടെ ബില്ല് ചോദിച്ചാൽ വിതരണക്കാർ അത് നൽകാറില്ല. എന്തെങ്കിലും ന്യായങ്ങൾ നിരത്തി ഒഴിഞ്ഞുമാറും.
പൊതുമേഖലാ എണ്ണക്കമ്പനികളുടെ വിവിധ ഏജൻസികളാണ് മലയോര മേഖലയിൽ സിലിൻഡറുകൾ വിതരണംചെയ്യുന്നത്. ഓരോ ഏജൻസിയും ഈടാക്കുന്നത് ഓരോ വിലയാണ്. മിക്കവരും സർക്കാർ നിശ്ചയിച്ചിട്ടുള്ളതിൽനിന്ന് 60 മുതൽ 100 വരെ രൂപയാണ് അധികമായി ഈടാക്കുന്നത്.
അമിത വില സംബന്ധിച്ച് പരാതി ഉന്നയിച്ചാൽ ഉപയോക്താക്കൾക്ക് സിലിൻഡറുകൾ നൽകാൻ വിസമ്മതിക്കുന്നതായും പറയുന്നു. ഗ്യാസ് ഏജൻസികൾ വിതരണ വാഹനത്തിൽ വിലയും സ്റ്റേക്കുമെല്ലാം പ്രദർശിപ്പിക്കണമെന്നാണ് ചട്ടമെങ്കിലും ഇതൊന്നും പാലിക്കാറില്ല. വിതരണമെല്ലാം തോന്നുംപടിയാണ്. അമിതവില സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതിക്കും നടപടി ഉണ്ടാകില്ല.