ടെഹ്റാൻ: ഖാസിം സുലേമാനിയുടെ വിലാപ യാത്രയിൽ ഉന്തും തള്ളും. തിക്കിലും തിരക്കിലും പെട്ട് 35 മരണം. 48 പേർക്ക് പരിക്കേറ്റു. ആക്രമണത്തില്‍ കൊല്ലപ്പെട്ട സുലൈമാനി അടക്കമുള്ളവരുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു കൊണ്ടുള്ള പ്രാര്‍ഥനയ്ക്കിടെയാണ് ഉന്തും തള്ളും ഉണ്ടായത്. ലക്ഷക്കണക്കിനാളുകളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്.
സമീപകാലത്തൊന്നും ഇറാൻ കാണാത്ത വലിയ ജനസഞ്ചയമാണ് ടെഹ്‌റാനിലേക്ക് ഒഴുകിയെത്തിയത്. സുലൈമാനി ഉൾപ്പെടെ വധിക്കപ്പെട്ട ആറുപേരുടെ മൃതദേഹവും വഹിച്ചായിരുന്നു അന്ത്യയാത്ര. അഭൂതപൂർവമായ ജനത്തിരക്ക് ഇസ്ലാമിക വിപ്ലവത്തിനു നേതൃത്വം കൊടുത്ത മുൻ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ 1989ലെ അന്ത്യയാത്രയെ ഓർമിപ്പിച്ചു
അമേരിക്ക തുലയട്ടെ എന്നുള്ള മുദ്രാവാക്യങ്ങൾ സുലൈമാനിയുടെ അന്ത്യയാത്രയിൽ അലയടിച്ചിരുന്നു. മേഖലയിലെ യുഎസ് സൈനികരുടെ മരണവാർത്തകളാണ് ഇനിയവരുടെ കുടുംബങ്ങൾ കേൾക്കാനിരിക്കുന്നതെന്നു സുലൈമാനിയുടെ മകൾ സൈനബ് ജനക്കൂട്ടത്തോടു പറഞ്ഞിരുന്നു. പ്രതികാരം ഉറപ്പെന്നു സുലൈമാനിയുടെ പിൻഗാമിയായി ഖുദ്‌സ് ഫോഴ്‌സ് തലവനായ ഇസ്മായിൽ ഗാനി ഇറാൻ ടിവിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.