ബംഗളൂരു : ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. സ്വാഭാവിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ ഋഷികേശ് ദേവ്ദികർ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. മഹാരാഷ്ട്ര സ്വദേശിയായ ഋഷികേശ് 2020 ജനുവരിയിലാണ് അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 167(2) വകുപ്പ് പ്രകാരം സ്വാഭാവിക ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി സമർപ്പിച്ച ഹര്‍ജി സെഷൻസ് കോടതി തള്ളിയിരുന്നു.
ഇത് ചോദ്യം ചെയ്ത് ഋഷികേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൊലക്കേസിൽ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ള കുറ്റപത്രം സമർപ്പിക്കണം. എന്നാൽ 2020 ഏപ്രിൽ വരെ തനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. അതിനാൽ സ്വാഭാവിക ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പുതന്നെ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു.