ഗവി : കോവിഡ് മഹാമാരി താണ്ഡവമാടുന്ന ഈ കാലത്ത് ഗവി നിവാസികളുടെ ജീവിതം വളരെ ദുരിതപൂർണ്ണം. കുട്ടികളുടെ പഠനം പൂർണ്ണമായിട്ടും മുടങ്ങിയിരിക്കുകയാണ്. മൊബൈൽ കവറേജോ ഇന്റർനെറ്റ് സൗകര്യമോ ഇവിടെ ഇല്ല, ഓണ്‍ ലൈന്‍ ക്ലാസ്സുകളില്‍ ഹാജരാകണമെങ്കില്‍ കൊടുംകാട്ടിലൂടെ കിലോമീറ്ററുകൾ നടന്നു വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായ ഉയരമുള്ള മലമുകളിൽ എത്തണം. അപകടകരവും ഏറെ ദുഷ്ക്കരവുമാണ് ഈ ഉദ്യമം. എന്നിട്ടും പഠിക്കാനുള്ള ആഗ്രഹംകൊണ്ട് കൊച്ചുകുട്ടികള്‍ ഈ സാഹസത്തിന് മുതിരുകയാണ്. പലപ്പോഴും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് കുട്ടികള്‍ രക്ഷപെട്ടിട്ടുള്ളത്.
കോന്നി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ഗവി. വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ എത്തുന്ന ഗവിയില്‍ പ്രധാന സ്ഥലങ്ങളില്‍ പോലും മൊബൈല്‍ കവറേജ് ഇല്ല. യാത്രയില്‍ അപകടം ഉണ്ടായാലോ വാഹനത്തിന് തകരാര്‍ സംഭവിച്ചാലോ പുറംലോകവുമായി ബന്ധപ്പെടുവാന്‍ ഒരുമാര്‍ഗ്ഗവുമില്ല. കോവിഡ് മഹാമാരി കൂടി വന്നതോടെ ഏറെ ദുരിതത്തിലായത് ഇവിടുത്തെ കുട്ടികളാണ്. വന്യമൃഗങ്ങളെ ഭയന്ന് ഏറെ ബുദ്ധിമുട്ടിയാണ് ഇവരുടെ പഠനം.
മഴക്കാലമായതോടെ കുടചൂടി നിന്നുവേണം ഓണ്‍ ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കുവാന്‍. കാട്ടിലായതിനാല്‍ രാഷ്ട്രീയ നേതാക്കള്‍ ആരും തിരിഞ്ഞു നോക്കാറില്ല. അതുകൊണ്ടുതന്നെ ഇതൊന്നും പുറംലോകം അറിയുന്നില്ല. നാട്ടില്‍ ആയിരുന്നെങ്കില്‍ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ ഒപ്പം ചിരിച്ചുകൊണ്ടുനില്‍ക്കുന്ന നേതാക്കളുടെ ചിത്രങ്ങള്‍ പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറയുമായിരുന്നു. മൊബൈല്‍ ഫോണ്‍ കൊടുക്കുവാനും കിറ്റ് കൊടുക്കുവാനും മത്സരിക്കുന്നവര്‍ ഗവിയിലെ ഈ കുട്ടികളുടെ ആവശ്യം നിറവേറ്റുമോ ?
കുട്ടികളുടെ ഈ ദുരിതം അകറ്റുവാന്‍ എത്രയും വേഗം ആവശ്യമായ മൊബൈൽ ടവറുകള്‍ സ്ഥാപിക്കണമെന്ന് തണ്ണിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷെമീർ തടത്തിൽ ആവശ്യപ്പെട്ടു. ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ വാഹനത്തില്‍ സ്ഥാപിച്ച താല്‍ക്കാലിക മൊബൈല്‍ ടവര്‍ ഗവിയില്‍ എത്തിച്ച് വിദ്യാര്‍ഥികളുടെ ഓണ്‍ ലൈന്‍ പഠനം ഉറപ്പാക്കണമെന്നും ഇക്കാര്യം കോന്നി എം.എല്‍.എ അടിയന്തിരമായി പരിഗണിക്കണമെന്നും ഷെമീര്‍ തടത്തില്‍ ആവശ്യപ്പെട്ടു.