ഗസ്സ സിറ്റി/ ദുബായ് : ഗസ്സയിൽ വംശഹത്യ തടയാനുള്ള നടപടികൾ ഇസ്രായേൽ സ്വീകരിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടക്കാലവിധി നടപ്പാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. ഇടക്കാലവിധി തള്ളുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. അതേസമയം, ഖത്തർ മധ്യസ്ഥതയിൽ ബന്ദിമോചന ചർച്ച ഊർജിതമായി തുടരുകയാണ്. യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ഖത്തർ അമീറുമായി സംസാരിച്ചു. അതിനിടെ, ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26,000 കവിഞ്ഞു. ചെങ്കടലിൽ ഇന്നലെ രാത്രിയിലും ബ്രിട്ടീഷ് എണ്ണക്കപ്പലിനുനേരെ ഹൂതി ആക്രമണമുണ്ടായി.
ദക്ഷിണാഫ്രിക്ക നൽകിയ കേസിലുണ്ടായ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടക്കാലവിധിയിൽ സമ്മിശ്ര പ്രതികരണമാണു പുറത്തുവന്നത്. ആക്രമണം അവസാനിപ്പിക്കണമെന്ന ഇടക്കാല ഉത്തരവ് കൂടി വിധിയിൽ പ്രതീക്ഷിച്ചിരുന്നതായി ദക്ഷിണാഫ്രിക്കൻ നേതൃത്വം പ്രതികരിച്ചു. അതേസമയം വംശഹത്യയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ രാജ്യങ്ങൾ കക്ഷിചേരാൻ സന്നദ്ധത അറിയിച്ചതായി വ്യക്തമാക്കിയ ദക്ഷിണാഫ്രിക്ക, ഗസ്സയിലെ കൊടുംക്രൂരത തടയാൻ സമാനമനസ്കരുമായി ചേർന്ന് പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.





























