റഫ : ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം നടത്തി. അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ ഗാസയില്‍ അടിയന്തരമായി ഇന്ധനം എത്തിക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആശുപത്രികളില്‍ ഇന്ധനം എത്തിക്കണമെന്നും അല്ലാത്തപക്ഷം മാനുഷിക ദുരന്തമുണ്ടാകുമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. എന്നാല്‍ ഇന്ധന വിതരണം പുനഃസ്ഥാപിക്കില്ലെന്നും, ഹമാസ് ഇന്ധനം ദുരുപയോഗം ചെയ്യുമെന്നും ഇസ്രയേല്‍ പ്രതികരിച്ചു. അതേസമയം ഹമാസ് ബന്ദികളാക്കിയവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് വിവരം നല്‍കാന്‍ ഗാസ നിവാസികളോട് ഇസ്രയേല്‍ സൈന്യം അഭ്യര്‍ത്ഥിച്ചു.
ബന്ദികളെ രക്ഷപ്പെടുത്താന്‍ സാധിക്കുന്ന തരത്തില്‍ കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് സുരക്ഷയും ധനസഹായവും ഇസ്രയേല്‍ പ്രതിരോധസേന വാഗ്ദാനം ചെയ്തിട്ടുണ്ട്. എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിവരം പങ്കുവെക്കുന്നതിനായി വാട്‌സ്ആപ്പ്, ടെലഗ്രാം, ഫോണ്‍ നമ്പറുകളും കൈമാറിയിട്ടുണ്ട്. വിവരം കൈമാറുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക പ്രതിഫലം നല്‍കുമെന്നും ഐഡിഎഫ് വ്യക്തമാക്കി. ഇസ്രയേല്‍ പുറത്ത് വിട്ട കണക്കുകൾ പ്രകാരം 222 പേരെ ഇതുവരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്.





























