ന്യുഡൽഹി: കേരളത്തിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് സിപിഐക്ക് അർഹതയുണ്ടെന്ന് ജനറൽ സെക്രട്ടറി ഡി.രാജ. കേരളത്തിലെ എൽഡിഎഫിൻ്റെ പ്രധാനകക്ഷിയാണ് സിപിഐ. ഉപനേതൃപദവി അടഞ്ഞ അധ്യായമല്ല . ചർച്ചകൾ നടക്കുകയാണ്, സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുമായി ചർച്ച ചെയ്തു എന്നും ഡി.രാജ പറഞ്ഞു. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സംസ്ഥാനത്ത് ഇരുപാർട്ടികളും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതിനിടെയാണ് പിന്നോട്ടില്ലെന്ന് സിപിഐ ദേശിയ നേതൃത്വം നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്. വിഷയത്തിൽ ഇരു പാർട്ടികളുടേയും ദേശിയ നേതൃത്വം ഇടപെട്ടിട്ടുണ്ടെന്നതാണ് ഡി.രാജയുടെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്.
പ്രതിപക്ഷ ഉപനേതൃസ്ഥാനം അടഞ്ഞ അധ്യായം എന്ന നിലപാടായിരുന്നു കേരത്തിലെ സിപിഎം നേതാക്കൾ. പ്രതിപക്ഷ നേതാവിനോട് വിഷയത്തെ കുറിച്ച് ചോദിച്ചപ്പോഴും സമാന അഭിപ്രായമാണ് പറഞ്ഞിരുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തിൽ തീരുമാനമാവാത്ത സാഹചര്യത്തിൽ എൽഡിഎഫ് നിയമസഭ കക്ഷിയോഗവും ഇതുവരെ ചേരാനായിട്ടില്ല. വിഎസ് സർക്കാറിന്റെ കാലം തൊട്ട് പ്രതിപക്ഷ ഉപനേതൃപദവി സിപിഎമ്മിനുള്ളതാണ്. അതിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നായിരുന്നു സിപിഎം നേതാക്കളുടെ നിലപാട്. എന്നാൽ, വിഷയത്തിൽ സിപിഐ പിന്നോട്ടില്ലെന്നാണ് ജനറൽ സെക്രട്ടറിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്.






























