പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ പാറക്വാറികളിൽ അളവിൽ കൂടുതൽ പാറ ഖനനം ചെയ്തതായി ജിയോളജി വകുപ്പിൻ്റെ അന്വേഷണത്തിൽ തെളിഞ്ഞതിനേ തുടർന്ന് പത്തനംതിട്ട ജില്ലയിലെ പാറക്വാറികളിൽ നിന്ന് പത്തുകോടി രൂപ പിഴയീടാക്കി.
പത്തനംതിട്ട ജില്ലയിൽ മുപ്പത് വൻകിട ക്വാറികളും പന്ത്രണ്ട് ചെറുകിട ക്വാറികളും ഉൾപ്പടെ നാൽപ്പത്തിരണ്ട് ക്വാറികളാണ് ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ക്വാറികൾ പ്രവർത്തിക്കുന്നത് കോന്നി താലൂക്കിലാണ്. പതിമൂന്നു ക്വാറികളാണ് കോന്നി താലൂക്കിൽ മാത്രം പ്രവർത്തിക്കുന്നത്.
വലിയ ക്വാറികളിൽ നിന്ന് പ്രതിവർഷം 42ലക്ഷം ടൺ പാറയാണ് ഖനനം ചെയ്യുന്നത്. ചെറുകിട ക്വാറികളിൽ നിന്ന് വർഷം ആറുലക്ഷം ടൺ പാറ പൊട്ടിച്ചുമാറ്റാനാണ് അനുമതി. ഇത് ലംഘിച്ചാണ് പലയിടത്തും ഖനനം നടക്കുന്നത്. പലപ്പോഴും ജിയോളജി വകുപ്പിന്റെ പെർമിറ്റും ഉണ്ടാകാറില്ല.
സംസ്ഥാനത്തെ എല്ലാ പാറക്വാറികളിലും പരിശോധന ശക്തമാക്കാൻ സർക്കാർ കർശന നിർദേശം പുറപ്പെടുവിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലയിലെ പാറക്വാറികളിൽ ജിയോളജി വകുപ്പ് പരിശോധന നടത്തിയത്.