ബെര്‍ലിന്‍: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ജര്‍മനി. ഇറാന്‍ യുദ്ധം ദുരന്തപൂര്‍ണമായ രാഷ്ട്രീയ അബദ്ധമായിരുന്നെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടന്നതെന്നും ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മെയര്‍ പറഞ്ഞു. തീര്‍ത്തും അനാവശ്യമായ സാഹചര്യങ്ങളിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. ജർമൻ വിദേശകാര്യ മന്ത്രാലയത്തിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇറാനെതിരായ യുദ്ധം അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. യുദ്ധത്തില്‍ അമേരിക്കയുടെ പക്കല്‍ ന്യായീകരിക്കാന്‍ ഒന്നും തന്നെയില്ല. ഇക്കാര്യത്തില്‍ നിരവധി അമേരിക്കന്‍ ബ്യൂറോക്രാറ്റുകള്‍ക്കും സമാന നിലപാടാണുള്ളത്. ഈ യുദ്ധമെന്നത് ദുരന്തപൂര്‍ണമായ രാഷ്ട്രീയ അബദ്ധമായിരുന്നു. ഒഴിവാക്കാമായിരുന്നിട്ടും ഇത് സംഭവിച്ചുവെന്നതിലാണ് വിഷമം. ന്യൂക്ലിയര്‍ ബോംബ് ഉണ്ടാക്കുന്നതില്‍ നിന്ന് ഇറാനെ തടയുകയെന്നാണ് യുദ്ധത്തിന്റെ യഥാര്‍ഥ ലക്ഷ്യമെന്നുണ്ടെങ്കില്‍ തികച്ചും അനാവശ്യമായ യുദ്ധം’.സ്റ്റീന്‍മെയര്‍ വ്യക്തമാക്കി.






























