ഡല്‍ഹി: ഗിനിയില്‍ തടവിലാക്കിയ 15 ഇന്ത്യക്കാരെ ലൂബ തുറമുഖത്തെത്തിച്ചു. യുദ്ധക്കപ്പലില്‍ നൈജീരിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം. നൈജീരിയയില്‍ എത്തിയാല്‍ എന്താകുമെന്ന് അറിയില്ലെന്ന് മലയാളികള്‍. ഫോണ്‍ എല്ലാം പിടിച്ചുവെച്ചിരുന്നു. ഏത് നിമിഷവും വീണ്ടും പിടിച്ചുവെയ്ക്കുമെന്നും ഇവർ പറയുന്നു. ഓഗസ്റ്റ് 12നാണ് നൈജീരിയൻ നാവികസേന ‘ഹെറോയിക് ഇഡിൻ’എന്ന കപ്പൽ ജീവനക്കാരെ പിടികൂടിയത്.
നാവികസേനയുടെ നിർദേശങ്ങൾ അനുസരിക്കാത്തതിനെത്തുടർന്നാണ് കപ്പൽ പിടികൂടിയതെന്നാണ് നൈജീരിയ വ്യക്തമാക്കുന്നത്. അതിർത്തി ലംഘിച്ച കപ്പലിനോട് ബോനി ആൻങ്കൊറേജ് പോർട്ടില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാനാവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ വന്നതോടെ മറ്റു സബ് ഏജൻസികളുടെ സഹായത്തോടെ ഗൾഫ് ഓഫ് ഗിനിയ മേഖലയിൽ നിന്നും പിടികൂടുകയായിരുന്നു. കപ്പൽ ക്യാപ്റ്റൻ നാവികസേനയുമായി സഹകരിക്കാതെ വന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നതെന്ന് നേവി ഹെഡ്ക്വാർട്ടേഴ്സ് പോളിസി ആന്റ് പ്ലാൻ ചീഫ് റിയർ അഡ്മിറൽ സേയ്ദ് ഗാർെബ പറഞ്ഞു.
ഓഗസ്റ്റ് 7നാണ് എംടി ഹെറോയിക് ഇഡിൻ നൈജീരിയയുടെ കണ്ണിൽപ്പെട്ടത്. അനുമതിയോ മറ്റു രേഖകളോ ഇല്ലാതെ നൈജീരിയൻ സമുദ്രാതിർത്തിയിലേക്ക് വലിയൊരു കപ്പല്‍ പ്രവേശിച്ചെന്ന് നാവികസേനയ്ക്കു വിവരം ലഭിച്ചു. നൈജീരിയൻ മാധ്യമങ്ങളിലൂടെ നാവികസേന നിലപാട് വ്യക്തമാക്കിയതോടെ തടവിലാക്കപ്പെട്ടവരുടെ ആശങ്ക ഏറുകയാണ്. നൈജീരിയയ്ക്കു കൈമാറിക്കഴിഞ്ഞാൽ പിന്നീടുള്ള കേസും വിചാരണയും അതിസങ്കീർണമായേക്കും. ഏതെങ്കിലും ഒരു രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ കയറിയെങ്കിൽ അവരുടെ നിയമം അനുസരിച്ച് ഏത് കുറ്റങ്ങളും തടവിലാക്കപ്പെട്ടവര്‍ക്കു മേൽ ചാർത്തി നൽകാം.
നിയമത്തിന്റെയും കുറ്റങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തുടർ കാര്യങ്ങൾ തീരുമാനിക്കപ്പെടുക. പൊതുവെ കരിനിയമങ്ങൾക്ക് പേരുകേട്ട നാടാണ് നൈജീരിയ. ജീവിക്കാൻ ഏറ്റവും മോശം സാഹചര്യമുള്ള നാടും. പട്ടിണിയും ദാരിദ്ര്യവും ചൂഷണവും സാമൂഹിക അസമത്വങ്ങളും ബാലവിവാഹവും അങ്ങനെ ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നാട് കൂടിയായ നാട്ടിൽ വിചാരണ നേരിടേണ്ടി വന്നാൽ അതുണ്ടായേക്കാവുന്ന വിഷമതകൾ ഏറെയാണ്.































