കൊച്ചി: കൊച്ചിയില്‍ ഇരുപത്തേഴുകാരിയെ കാമുകന്‍ ദിവസങ്ങളോളം ഫ്ലാറ്റില്‍ തടഞ്ഞുവെച്ച് ക്രൂരപീഡനത്തിന് ഇരയാക്കി. ദേഹമാസകലം പരിക്കേറ്റ യുവതി രക്ഷപെട്ടത് കാമുകന്‍ ഫ്ലാറ്റിന് പുറത്തിറങ്ങിയ തക്കത്തിന്. എറണാകുളം മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തെങ്കിലും ഇയാളെ പിടികൂടാനായില്ല.
എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് യുവതി മാര്‍ട്ടിന്‍ ജോസഫിനെ പരിചയപ്പെടുന്നത്. ഇതു പിന്നീട് അടുത്ത സൗഹൃദമായി. കഴിഞ്ഞ ലോക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിപ്പോയതോടെ യുവതി മാര്‍ട്ടിന്‍ ജോസഫിനൊപ്പം നഗരത്തിലെ ഫ്ളാറ്റില്‍ താമസിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തോളം ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. മാര്‍ട്ടിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുവതി ഇതു ചോദ്യം ചെയ്തു. അതിനു ശേഷമാണ് യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലായിരുന്നു പീഡനം അരങ്ങേറിയത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇതിനിടെ ഇയാള്‍ പകര്‍ത്തിയിരുന്നു. ഫ്ലാറ്റിന് പുറത്ത് പോവുകയോ പീഡന വിവരം മറ്റാരോടെങ്കിലും പറയുകയോ ചെയ്താല്‍ വീഡിയോ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി.
കണ്ണില്‍ മുളക് വെള്ളം ഒഴിച്ചും മൂത്രം കുടിപ്പിച്ചും മര്‍ദ്ദിച്ചുമെല്ലാം ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഏപ്രില്‍ എട്ടിന് മാര്‍ട്ടിന്‍ ഭക്ഷണം വാങ്ങാന്‍ പുറത്തു പോയപ്പോള്‍ യുവതി ഫ്ളാറ്റില്‍ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയ വിവരമറിഞ്ഞ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി. മാര്‍ട്ടിനെ ഭയന്ന് യുവതി ഒളിവില്‍ കഴിയുകയാണ്.
പരാതി ലഭിച്ചയുടന്‍ മാര്‍ട്ടിനെ അന്വേഷിച്ച് മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലെത്തിയെങ്കിലും അവിടെ നിന്ന് കടന്നിരുന്നതായി എറണാകുളം സെന്‍ട്രല്‍ പോലീസ് പറഞ്ഞു. പിന്നീട് പ്രതിയുടെ തൃശൂരിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ചയോളം പോലീസ് തൃശൂരില്‍ തമ്പടിച്ചിരുന്നു. കൊവിഡും ലോക്ഡൗണും അന്വേഷണത്തെ ബാധിച്ചെന്നാണ് പോലീസ് പറയുന്നത്. പ്രതി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.